< Back
World
ഒരു കപ്പിന് 87,000 രൂപ; ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പി ഇതാണ്..

Photo| Special Arrangement

World

ഒരു കപ്പിന് 87,000 രൂപ; ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പി ഇതാണ്..

Web Desk
|
13 Nov 2025 5:39 PM IST

ലോകത്തിലെ ഏറ്റവും ജനപ്രിയമായ പാനീയങ്ങളിൽ ഒന്നാണ് കാപ്പി. ഒരു കപ്പ് കാപ്പിയിൽ ഒരു ദിവസം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ് നമ്മിൽ പലരും

ലോകത്തിലെ ഏറ്റവും ജനപ്രിയമായ പാനീയങ്ങളിൽ ഒന്നാണ് കാപ്പി. ഒരു കപ്പ് കാപ്പിയിൽ ഒരു ദിവസം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ് നമ്മിൽ പലരും. ബെഡ് കോഫി നന്നായാൽ ഒരു ദിവസം നന്നാകുമെന്ന് വിശ്വസിക്കുന്നവർ. ചിലർ ദിവസത്തിൽ നാലോ അഞ്ചോ തവണ കാപ്പി കുടിക്കും. രാവിലെ എഴുന്നേൽക്കുമ്പോൾ, ക്ഷീണം തോന്നുമ്പോൾ, അതെല്ലെങ്കിൽ ബോറടിക്കുമ്പോൾ, യാത്ര പോകുമ്പോൾ, വൈകുന്നേരങ്ങളിൽ...അങ്ങനെ കാപ്പി കുടിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങളുണ്ടാകും.

കാപ്പിയെ ഒരു ആഡംബര പാനീയമായി ഉയർത്തിക്കൊണ്ട്, ദുബായിലെ 'ജൂലിത്ത്' എന്ന കഫേ ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പിയെന്ന് കരുതുന്ന ഒരു കപ്പ് കാപ്പി വിൽപ്പനക്ക് വെച്ചു. ഈ കാപ്പിയുടെ ഏകദേശ വില ഒരു കപ്പിന് 87,000 രൂപയാണ്. എന്തായിരിക്കാം ഇത്രയേറെ വില ഇതിനെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകാം. ഉയർന്ന ഗുണനിലവാരത്തിലും പരിമിതമായ അളവിലും മാത്രം ലഭിക്കുന്ന കാപ്പിക്കുരുവാണിത്.

പടിഞ്ഞാറൻ പനാമയിലെ ബെറൂ അഗ്നിപർവതത്തിന്റെ ചരിവുകളിൽ വളരുന്ന, അപൂർവവും പ്രീമിയവുമായ നിഡോ 7 ഇനം ഗെയ്ഷ ബീൻസാണ് ഈ കോഫിയെ വ്യത്യസ്തമാക്കുന്നത്. ലോകത്താകമാനം ഏകദേശം 20 കിലോഗ്രാം നീഡോ 7 ഗീഷ ബീൻസ് മാത്രമാണ് നിലവിലുള്ളത്. ഈ മുഴുവൻ ശേഖരവും ജൂലിത്ത് കഫേ ഏകദേശം 5.3 കോടി രൂപ (AED 2.2 മില്യൺ) നൽകി ലേലത്തിൽ വാങ്ങി. ഈ ബീൻസിന് മുല്ലപ്പൂവ്, സിട്രസ്, തേൻ, കല്ല് പഴങ്ങൾ എന്നിവയുടെ സ്വാദുകൾ ഉള്ളതായി രുചി വിദഗ്ധർ പറയുന്നു.

ഒരു കപ്പ് കാപ്പി വിൽക്കുന്നത് ഏകദേശം 3,600 ദിർഹത്തിനാണ് (ഏകദേശം 980 ഡോളർ). ഇതോടെ ലോകത്തിലെ ഏറ്റവും വിലകൂടിയ കോഫി എന്ന പദവിയും ഇതിനെത്തേടിയെത്തി. ‌കഫേ ഇത് 'പനാമ ഗീഷ എക്സ്പീരിയൻസ്' എന്ന പേരിലാണ് അവതരിപ്പിക്കുന്നത്. പഞ്ചസാരയോ പാലോ ചേർക്കാതെയാണ് ഇത് വിളമ്പുന്നത്. ബീൻസിന്റെ കഥ കേട്ടും അതിന്റെ ശുദ്ധമായ രുചി ആസ്വദിച്ചുമാണ് ഇത് കുടിക്കേണ്ടത്.

കാത്തിരിപ്പ് ഒടുവിൽ അവസാനിച്ചു. ലോകം ആഘോഷിക്കുന്ന, എക്കാലത്തെയും ഉയർന്ന ഗ്രേഡുള്ള കോഫി ജൂലിത്തിൽ എത്തിയിരിക്കുന്നു. ഞങ്ങളുടെ നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം ദുബായ് ആണെന്ന് ഞങ്ങൾക്ക് തോന്നി. ഇതിന് മുല്ലപ്പൂ പോലുള്ള വെളുത്ത പൂക്കളുടെ സുഗന്ധവും, ഓറഞ്ച്, ബെർഗാമോട്ട് തുടങ്ങിയ സിട്രസ് ഫ്ലേവറുകളും, ആപ്രിക്കോട്ട്, പീച്ച് എന്നിവയുടെ നേരിയ രുചിയുമുണ്ടെന്ന് ജൂലിത്ത് കഫേയുടെ സഹസ്ഥാപകനായ സെർകാൻ സാഗ്സോസ് ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു. ഏകദേശം 400 കപ്പ് കോഫി വിതരണം ചെയ്യാനാണ് തങ്ങളുടെ പദ്ധതിയെന്നും അദ്ദേഹം വ്യകത്മാക്കി.

Similar Posts