
കെട്ടിടാവശിഷ്ടങ്ങൾ മാറ്റാൻപോലും ഉപകരണങ്ങളില്ല; ഗസ്സയിൽ കുടുങ്ങിക്കിടന്ന് മരിക്കുന്നത് നിരവധി പേർ
|''ഞങ്ങൾക്ക് സഹായിക്കാൻ കഴിയാത്തതിനാൽ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി മരിച്ച 9,700 പേരുടെ വിവരങ്ങള്‍ കൈവശമുണ്ട്''
ഗസ്സസിറ്റി: ആവശ്യത്തിന് ഉപകരണങ്ങളില്ലാത്തത് മൂലം തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍പെട്ട് ആയിരക്കണക്കിനാളുകള്‍ മരിച്ചതായി ഗസ്സയിലെ സിവില്‍ ഡിഫന്‍സ്. ഇസ്രായേൽ സൈന്യത്തിന്റെ നിരന്തരം ആക്രമണങ്ങള്‍ കാരണം ടീം അംഗങ്ങൾ വളരെയധികം കഷ്ടപ്പെടുന്നുണ്ടെന്ന് സിവിൽ ഡിഫൻസ് ഡയറക്ടർ മുഹമ്മദ് അൽ-മുഗൈർ പറഞ്ഞു.
''170,000-ത്തിലധികം അടിയന്തര കോളുകളാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. അവയിൽ പലതും പരിക്കേറ്റതോ കൊല്ലപ്പെട്ടതോ ആയ ഫലസ്തീനികളെ സ്ഥലത്ത് നിന്ന് മാറ്റാനാണ്. ശാരീരികമായല്ല മാനസികമായും ഞങ്ങള്‍ തളര്‍ന്നിരിക്കുകയാണ്. കാരണം ഞങ്ങളില്‍ തന്നെ 25 ശതമാനത്തിലധികം അംഗങ്ങൾ കൊല്ലപ്പെട്ടു''- അദ്ദേഹം പറഞ്ഞു.
''അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ആളുകളെ രക്ഷിക്കാൻ ചുറ്റികയും ഷവലും മാത്രമേയുള്ളൂ. ഞങ്ങളുടെ കൈവശം ഭാരമേറിയ യന്ത്രങ്ങളോ ഉപകരണങ്ങളോ ഇല്ല. ജനവാസ മേഖലകളെയാണ് ഇസ്രായേല്‍ ആക്രമിക്കുന്നത്. ഇരകളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് അവര്‍. ഞങ്ങൾക്ക് സഹായിക്കാൻ കഴിയാത്തതിനാൽ അവശിഷ്ടങ്ങൾക്കടിയിൽ മരിച്ച 9,700 പേരുടെ വിവരങ്ങള്‍ കൈവശമുണ്ടെന്നും''- അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഗസ്സയിൽ ഇസ്രായേൽ സേനയുടെ കൊടുംക്രൂരതകൾ തുടരുകയാണ്. ഫലസ്തീൻ വനിതാ ഡോക്ടറുടെ 9 കുട്ടികളെയാണ് ഇസ്രായേൽ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയത്. ഗസ്സയിൽ പട്ടിണിമൂലം ഇന്ന് നാല് വയസുകാരൻ കൂടി മരിച്ചു. ആശുപത്രികളെ ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ ആക്രമണവും തുടരുകയാണ്. നാസർ ആശുപത്രിയിലെ പീഡിയാട്രിക് സ്പെഷ്യലിസ്റ്റ് ഡോ. അല അൽ നജ്ജാറിന്റെ കുട്ടികളെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. ഡോക്ടർ ആശുപത്രിയിൽ രോഗികളെ പരിചരിക്കുന്നതിനിടയിലാണ് വീട്ടിൽ ആക്രമണം നടന്നത് .