
Photo/ [Majid Asgaripour/WANA via Reuters]
ഖാംനഈയുടെ വിയോഗം; പ്രാർഥനയുമായി ഇറാനിൽ ആയിരങ്ങൾ തെരുവിൽ
|ഇന്നലെ പുലർച്ചെ ഓഫീസിൽ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിനിടെയാണ് ആയത്തുല്ല അലിം ഖാംനഈയെ ഇസ്രായേലും അമേരിക്കയും ചേർന്ന് വധിച്ചത്
തെഹ്റാൻ: ഇസ്രായേൽ- യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ വിയോഗത്തിൽ പ്രാർഥനയുമായി ആയിരങ്ങൾ തെരുവിൽ. അമേരിക്കക്കെതിരെ മുദ്രാവാക്യം വിളിച്ചും ഇറാനിയൻ പതാക വീശിയും തെഹ്റാനിൽ ആയിരക്കണക്കിനാളുകൾ ഒത്തുകൂടി.
ഞായറാഴ്ച എംഗലാബ് (വിപ്ലവ) സ്ക്വയറിൽ ഒത്തുകൂടിയ ജനങ്ങളിൽ ഭൂരിഭാഗം പേരും ദുഃഖസൂചകമായി കറുത്ത വസ്ത്രം ധരിച്ചിരുന്നു. യുഎസ്-ഇസ്രായേൽ ആക്രമണം രണ്ടാം ദിവസവും തുടരുമ്പോൾ, ഇറാനിയൻ പതാകകൾ വീശിയും ഖാംനഈയുടെ ചിത്രങ്ങൾ ഉയർത്തിപ്പിടിച്ചുമാണ് ജനം പ്രതിഷേധിച്ചത്. ചിലര്‍ വിലപിക്കുകയും 'അമേരിക്കക്ക് മരണം', 'ഇസ്രായേലിന് മരണം' എന്ന് ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ഇന്നലെ പുലർച്ചെ ഓഫീസിൽ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിനിടെയാണ് ആയത്തുല്ല അലിം ഖാംനഈയെ ഇസ്രായേലും അമേരിക്കയും ചേർന്ന് വധിച്ചത്. തുടർച്ചയായി 30 ബോംബുകൾ ഖാംനഈയുടെ കെട്ടിടത്തിൽ വർഷിച്ചെന്ന് ഇസ്രായേലി മാധ്യമങ്ങൾ പറയുന്നു.
ഇന്നലെ രാത്രി തന്നെ യുഎസ് പ്രസിഡന്‍റ് ഡോണകൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും ഖാംനഈ കൊല്ലപ്പെട്ടെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെയാണ് ഇറാൻ സർക്കാർ ഔദ്യോഗികമായി മരണം സ്ഥിരീകരിച്ചത്. ഖാംനഈയുടെ മകളും മരുമകനും കൊച്ചുമകനും കൊല്ലപ്പെട്ടു. സുരക്ഷാ ഉപദേഷ്ടാവ് അലി ശംഖാനി, ഐ.ആർ.ജി.സി കമാൻഡർ-ഇൻ-ചീഫ് മുഹമ്മദ് പാക്പൂർ എന്നിവരും കൊല്ലപ്പെട്ടു.
ഇറാന്റെ ആർമി ചീഫ് ഓഫ് സ്റ്റാഫ് അബ്ദുറഹീം മൂസവിയും, പ്രതിരോധ മന്ത്രി അസീസ് നസീർസാദെയും കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. മിനാബ് നഗരത്തിലെ ഗേൾസ് സ്കൂളിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 148 ആയി.
ഇസ്രായേലിനും അമേരിക്കയുടെ താവളങ്ങൾക്കും എതിരെ അതിരൂക്ഷമായ തിരിച്ചടി നൽകുമെന്ന് ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് അറിയിച്ചു. സായുധ സേനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആക്രമണത്തിന് തങ്ങൾ ഒരുങ്ങുകയാണെന്നും ഐആർജിസി പറയുന്നു.