< Back
World
ആഗോള ആയുധവില്‍പ്പന റെക്കോര്‍ഡില്‍, വരുമാനം 679 ബില്യണ്‍ ഡോളര്‍
World

ആഗോള ആയുധവില്‍പ്പന റെക്കോര്‍ഡില്‍, വരുമാനം 679 ബില്യണ്‍ ഡോളര്‍

Web Desk
|
1 Dec 2025 10:42 AM IST

ഗസ്സയിലെ വംശഹത്യയ്ക്ക് പിന്നാലെ ഇസ്രായേലി ആയുധക്കമ്പനികളും നേട്ടമുണ്ടാക്കിയിട്ടുണ്ട്

സ്‌റ്റോക്ക്‌ഹോം: ഗസ്സ, യുക്രൈൻ യുദ്ധങ്ങൾക്ക് പിന്നാലെ ആഗോളതലത്തില്‍ ആയുധ വില്‍പനയില്‍ വന്‍ കുതിച്ചുചാട്ടമെന്ന് റിപ്പോര്‍ട്ട്. സ്‌റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്(എസ്‌ഐപിആര്‍ഐ) നടത്തിയ പുതിയ പഠനങ്ങള്‍ പ്രകാരം ആഗോളതലത്തില്‍ നൂറിലധികം ആയുധ നിര്‍മാണ കമ്പനികള്‍ക്ക് വലിയ ആദായമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. 2024ല്‍ 679മില്യണ്‍ നേട്ടമുണ്ടാക്കിയതായാണ് കണക്കുകള്‍.

സമീപകാലത്ത് ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തിയ വംശഹത്യയും യുക്രൈന്‍- റഷ്യ യുദ്ധവും കൂടാതെ പ്രാദേശികവും ആഗോളതലത്തിലും നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളും ആയുധ നിര്‍മാണകമ്പനികള്‍ക്കും വിതരണക്കാര്‍ക്കും വലിയ നേട്ടമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. ആഭ്യന്തരവും അന്താരാഷ്ട്രതലത്തിലുമുള്ള ഉപഭോക്താക്കള്‍ക്ക് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5.9 ശതമാനം വളര്‍ച്ചയുണ്ടായെന്ന് എസ്‌ഐപിആര്‍ഐ തിങ്കളാഴ്ച പുറപ്പെടുവിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ആഗോളതലത്തില്‍ കൂടുതലും നേട്ടമുണ്ടാക്കിയിരിക്കുന്നത് യൂറോപ്പിലും അമേരിക്കയിലും നിലനില്‍ക്കുന്ന കമ്പനികളാണ്. ചൈനീസ് ആയുധ വ്യവസായവുമായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ഏഷ്യയും ഓഷ്യാനിയയെയും മാറ്റിനിര്‍ത്തുകയാണെങ്കില്‍ ബാക്കിയെല്ലാ ആയുധനിര്‍മാണ കമ്പനികള്‍ക്കും പ്രതിവര്‍ഷമുള്ള സ്ഥിരമായി ലഭിക്കാറുള്ള നേട്ടം ഇത്തവണയും അവകാശപ്പെടാനുണ്ട്.

യുഎസില്‍ ലോഖീഡ് മാര്‍ട്ടിന്‍, നോര്‍ത്‌റോപ്പ് ഗ്രമ്മന്‍, ജനറല്‍ ഡൈനാമിക്‌സ് എന്നീ കമ്പനികളാണ് മുന്നില്‍. കഴിഞ്ഞ വര്‍ഷത്തെ മികച്ച 100 ആയുധക്കമ്പനികള്‍ 3.8 ശതമാനമാണ് ലാഭവിഹിതം ഉയര്‍ത്തിയത്. യുഎസിലെ 39 കമ്പനികളില്‍ 30 കമ്പനികളും ഇത്തവണ നേട്ടമുണ്ടാക്കിയവരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

ആഗോള സൈനിക നിര്‍മാണക്കമ്പനികളില്‍ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് കമ്പനിയും ഇടംനേടി. 2023 ലെ ശ്രദ്ധേയമായ ഇരട്ടിവരുമാനത്തിന് ശേഷം ഇതാദ്യമായാണ് മസ്‌കിന്റെ കമ്പനി ലിസ്റ്റില്‍ ഉയര്‍ന്നുനില്‍ക്കുന്നത്.

എസ്‌ഐപിആര്‍ഐ പുറത്തുവിട്ട കണക്കുകളില്‍ ഏറ്റവും മികച്ച 100 ആയുധക്കമ്പനികളില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ആദ്യ ഒമ്പത് സ്ഥാനങ്ങളില്‍ ഇടംപിടിക്കുന്നത് ഇതാദ്യമായാണ്.

ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ വംശഹത്യയ്ക്ക് പിന്നാലെ മൂന്ന് ഇസ്രായേലി ആയുധക്കമ്പനികളും സംയുക്തമായി 16 ശതമാനം നേട്ടമാണ് ഉണ്ടാക്കിയത്. ആക്രമണത്തില്‍ 70000ത്തോളം ഫലസ്തീനികളെ കൊലപ്പെടുത്തുകയും ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

Similar Posts