< Back
World
ഇറാൻ യുദ്ധം ആരംഭിച്ചത് ഇസ്രായേൽ സമ്മർദം മൂലം; ട്രംപിന്റെ ഉന്നത ഉദ്യോഗസ്ഥൻ രാജിവെച്ചു
World

'ഇറാൻ യുദ്ധം ആരംഭിച്ചത് ഇസ്രായേൽ സമ്മർദം മൂലം'; ട്രംപിന്റെ ഉന്നത ഉദ്യോഗസ്ഥൻ രാജിവെച്ചു

ആത്തിക്ക് ഹനീഫ്
|
17 March 2026 7:59 PM IST

ഇസ്രായേൽ നിർമിതമായ ഇത്തരം യുദ്ധങ്ങളിൽ ഇനിയൊരു തലമുറ കൂടി ബലിയാടാകുന്നത് അനുവദിക്കാൻ കഴിയില്ലെന്ന് ട്രംപിന് അയച്ച കത്തിൽ അമേരിക്കൻ നാഷണൽ കൗണ്ടർ ടെററിസം സെന്റർ ഡയറക്ടർ ജോസഫ് കെന്റ് വ്യക്തമാക്കി

വാഷിംഗ്‌ടൺ: ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് അമേരിക്കൻ നാഷണൽ കൗണ്ടർ ടെററിസം സെന്റർ ഡയറക്ടർ ജോസഫ് കെന്റ് രാജിവെച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അയച്ച രാജി കത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇറാൻ അമേരിക്കയ്ക്ക് പെട്ടെന്നുള്ള ഭീഷണിയൊന്നും ഉയർത്തുന്നില്ലെന്നും, ഇസ്രായേലിന്റെയും അമേരിക്കയിലെ ചില ലോബികളുടെയും സമ്മർദത്തിന് വഴങ്ങിയാണ് അമേരിക്ക ഈ യുദ്ധത്തിലേക്ക് എടുത്തുചാടിയതെന്നും അദ്ദേഹം കത്തിൽ ആരോപിക്കുന്നു.

തന്റെ മനഃസാക്ഷിക്ക് വിരുദ്ധമായി ഈ യുദ്ധത്തെ പിന്തുണയ്ക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. 2025 ജൂൺ വരെ പശ്ചിമേഷ്യയിലെ യുദ്ധങ്ങൾ അമേരിക്കയുടെ സമ്പത്തും സൈനികരുടെ ജീവനും നഷ്ടപ്പെടുത്തുന്ന ഒന്നാണെന്ന് പ്രസിഡന്റ് ട്രംപ് മനസിലാക്കിയിരുന്നുവെന്നും, എന്നാൽ ഇപ്പോൾ ചില തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ യുദ്ധം നടക്കുന്നതെന്നും ജോസഫ് കെന്റ് ചൂണ്ടിക്കാട്ടി.

ജോസഫ് കെന്റ് ട്രംപിന് അയച്ച കത്ത്

അമേരിക്കയുടെ വെറ്ററൻ സൈനികനാണ് ജോസഫ് കെന്റ്. സിറിയയിൽ വെച്ച് ഐസിസ് നടത്തിയ ചാവേർ ആക്രമണത്തിൽ തന്റെ ഭാര്യ ഷാനൻ കെന്റിനെ നഷ്ടപ്പെട്ട കാര്യം അദ്ദേഹം കത്തിൽ വൈകാരികമായി സൂചിപ്പിച്ചു. ഇസ്രായേൽ നിർമിതമായ ഇത്തരം യുദ്ധങ്ങളിൽ ഇനിയൊരു തലമുറ കൂടി ബലിയാടാകുന്നത് അനുവദിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനിൽ നടക്കുന്ന സൈനിക നടപടികളെക്കുറിച്ച് പ്രസിഡന്റ് പുനർചിന്ത നടത്തണമെന്നും നാശത്തിലേക്ക് രാജ്യം കൂപ്പുകുത്തുന്നത് ഒഴിവാക്കാൻ വേണ്ട തിരുത്തലുകൾ വരുത്തണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. ട്രംപ് ഭരണകൂടത്തിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ തന്നെ യുദ്ധത്തിനെതിരെ രംഗത്തുവന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

അതേസമയം, മേഖലയിലെ സംഘർഷം അതീവ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്. ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടടുടുക്കിൽ നിയന്ത്രണം കടുപ്പിക്കാനുള്ള നീക്കങ്ങൾ ട്രംപ് ഭരണകൂടം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ഇത് ആഗോള എണ്ണ വിപണിയെയും സാമ്പത്തിക വ്യവസ്ഥയെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലും ഇതിന്റെ പ്രതിഫലനങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ദുബായ് വിമാനത്താവളം വഴിയുള്ള വിമാന സർവീസുകളെയും സുരക്ഷാ മുൻകരുതലുകൾ ബാധിച്ചേക്കാമെന്ന സൂചനകളുണ്ട്.

Similar Posts