
ഇറാനിലെ പ്രക്ഷോഭം; എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ അമേരിക്കയിൽ തിരക്കിട്ട നീക്കങ്ങളെന്ന് റിപ്പോര്‍ട്ട്
|പ്രക്ഷോഭകരെ അമർച്ചചെയ്താൽ സൈനികമായി ഇടപെടുമെന്ന് ട്രംപ് നൽകിയ മുന്നറിയിപ്പ് ഏതു രീതിയിൽ നടപ്പാക്കാൻ കഴിയും എന്നതാണ് പ്രധാനമായും ചർച്ച ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ
തെഹ്റാന്‍: സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെട്ട ഇറാനിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് അമേരിക്കയിൽ തിരക്കിട്ട കൂടിയാലോചനകൾ. രണ്ടാഴ്ച പിന്നിട്ട ഭരണവിരുദ്ധ പ്രക്ഷോഭം കൂടുതൽ കനക്കുന്നതിനിടെ, ഇറാന്‍റെ കാര്യത്തിൽ ഏതു നടപടി സ്വീകരിക്കണം എന്നാണ് ചര്‍ച്ച.
പ്രക്ഷോഭകരെ അമർച്ചചെയ്താൽ സൈനികമായി ഇടപെടുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് നൽകിയ മുന്നറിയിപ്പ് ഏതു രീതിയിൽ നടപ്പാക്കാൻ കഴിയും എന്നതാണ് പ്രധാനമായും ചർച്ച ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'വാൾസ്ട്രീറ്റ് ജേർണൽ' റിപ്പോർട്ട് ചെയ്യുന്നു.
ഇറാനിലെ നിരവധി സൈനിക കേന്ദ്രങ്ങളിലേക്ക് വൻതോതിലുള്ള വ്യോമാക്രമണങ്ങൾ നടത്തുന്നതും പരിഗണനയിലുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് വാഷിംഗ്ടണിൽ വ്യക്തമായ ഏകാഭിപ്രായം നിലവിലില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം യുദ്ധത്തിന്‍റെ നടുവിലാണ് ഇറാനെന്നും ഇസ്രായേലാണ് ഇതിന് പിറകിലെന്നും ഇറാൻ സുപ്രിംനാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി പറഞ്ഞു. അതു കൊണ്ടുതന്നെ വെടിനിർത്തലിനോ സമാധാനത്തിനോ പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ പ്രതിഷേധക്കാരെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ പ്രഖ്യാപിച്ചെങ്കിലും ഇറാനിലെങ്ങും അശാന്തി പടരുകയാണ്. ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവരെ “ദൈവത്തിന്റെ ശത്രു” ആയി കാണുമെന്നും അതിന് മരണശിക്ഷ വരെ ലഭിക്കാമെന്നുമാണ് അറ്റോർണി ജനറൽ മഹമ്മദ് മോവാഹേദി അസാദ് മുന്നറിയിപ്പ് നൽകിയത്.
തെഹ്റാന് പുറമെ കിഴക്കൻ മേഖലയിലെ മശ്ഹദ്, തബ്രിസ് എന്നിവിടങ്ങളിലും ഉത്തര ഇറാനിലെ ഖുമ്മിലുമടക്കം പ്രതിഷേധം ശക്തമാണ്. 64 പേർ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരിൽ 14 സുരക്ഷ ഉദ്യോഗസ്ഥരും ഉൾപ്പെടും. ഇന്നലെ മാത്രം 200ലേറെ പേർ പിടിയിലായി. ഇസ്രായേലിനുവേണ്ടി ചാരവൃത്തി നടത്തിയ രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായും സർക്കാർ അറിയിച്ചു.