< Back
World
trump
World

ഇറാനെതിരെ യുഎസ് നേരിട്ടിറങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്

Web Desk
|
18 Jun 2025 7:45 AM IST

വിവിധ ഘട്ടങ്ങളിലായി ആക്രമണം തുടരുമെന്ന് ഇറാൻ അറിയിച്ചു

തെഹ്‍റാൻ: ഇറാനെതിരെ യുഎസ് നേരിട്ടിറങ്ങിയേക്കുമെന്ന് ഇസ്രായേൽ മാധ്യമങ്ങൾ. ഇസ്രായേലിന്‍റെ ചാനൽ 12 ആണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച വൈറ്റ് ഹൗസിലെ സിറ്റുവേഷൻ റൂമിൽ ഉന്നത ഉപദേഷ്ടാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം വിവിധ ഘട്ടങ്ങളിലായി ആക്രമണം തുടരുമെന്ന് ഇറാൻ അറിയിച്ചു. ഇസ്രയേലിന്‍റെ വ്യോമ കേന്ദ്രങ്ങൾ ആക്രമിച്ചതായും സൈന്യം വ്യക്തമാക്കി.

ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ഒളിച്ചിരിക്കുന്നത് എവിടെ എന്നറിയാമെന്നും അദ്ദേഹം ഒരു ഈസി ടാർഗറ്റ് ആണെന്നും ട്രംപ് ഇന്നലെ അവകാശപ്പെട്ടിരുന്നു. ഇറാനോട് നിരുപാധികം കീഴടങ്ങണമെന്നും ട്രംപ് ആവശ്യപ്പെടുകയും ചെയ്തു. ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവും ചൊവ്വാഴ്ച ടെലിഫോണിൽ സംസാരിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു.മേഖലയിലെ സമീപകാല സൈനിക വിന്യാസം മൂലമുണ്ടായ അഭ്യൂഹങ്ങൾക്കിടെ, ഇറാനെതിരായ ഇസ്രായേലിന്‍റെ ആക്രമണങ്ങളിൽ അമേരിക്ക പങ്കുചേരുന്നില്ലെന്ന് വൈറ്റ് ഹൗസ് ഇന്നലെ അറിയിച്ചിരുന്നു.

അതിനിടെ യുഎസ് സുരക്ഷാ കൗൺസിൽ യോഗം അവസാനിച്ചു. ട്രംപ് പങ്കെടുത്ത യോഗം നീണ്ടത് 1 മണിക്കൂർ 20 മിനിറ്റാണ്. ബങ്കർബസ്റ്റർ ബോംബുകൾ ഉപയോഗിക്കുന്നത് ചർച്ചയായെന്ന് മാധ്യമങ്ങൾ വ്യക്തമാക്കുന്നു. ഇസ്രായേലിന് റീഫ്യുവൽ എയർക്രാഫ്റ്റുകൾ നൽകുന്നതും ചർച്ചയായി. യോഗത്തിലെ തീരുമാനങ്ങൾ പുറത്ത് വിട്ടിട്ടില്ല.

യുഎസ് ആക്രമണത്തിന് ഒരുങ്ങുന്നവെന്ന റിപ്പോർട്ടുകൾക്കിടെ ഇറാനും ഒരുങ്ങിയെന്നാണ് പുറത്തുവരുന്ന വിവരം. ഹൊർമൂസ് കടലിടുക്കിലെ യുഎസ് കപ്പലുകൾ ആക്രമിക്കാൻ സാധ്യതയുണ്ട്. യുഎസ് കപ്പലുകൾക്ക് നേരെ മൈനുകൾ ഉപയോഗിച്ചേക്കുമെന്നും റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്.

അതേസമയം അമേരിക്ക യുദ്ധത്തിന്‍റെ ഭാഗമായി മാറുമെന്ന ആശങ്കയ്ക്കിടെ, ഇസ്രായേലിന് നേർക്ക് ഇന്ന് വെളുപ്പിനും ഇറാന്‍റെ മിസൈൽ ആക്രമണമുണ്ടായി. തെൽ അവീവിൽ മിസൈലുകൾ നാശം വിതച്ചു. തെഹ്റാന് നേരെ ആക്രമണം തുടരുന്നതായി ഇസ്രായേൽ അറിയിച്ചു.

Related Tags :
Similar Posts