
യുദ്ധം നാലാഴ്ച വരെ നീളുമെന്ന് ട്രംപ്; ആക്രമണം ഇനിയും കടുപ്പിക്കുമെന്നും മുന്നറിയിപ്പ്
|ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ ആസ്ഥാനം തകർത്തെന്ന് അമേരിക്കൻ സൈന്യം അവകാശപ്പെട്ടു
വാഷിങ്ടണ്‍: ഇറാനെതിരായ യുദ്ധം നാലാഴ്ചയോളം നീളുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കൻ സൈനികരുടെ മരണത്തിന് 'പ്രതികാരം' ചെയ്യുമെന്നും ചെയ്യുമെന്നും ഇറാൻ ഭരണകൂടത്തിന് ഏറ്റവും വലിയ പ്രഹരം നൽകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. 'ഇറാന്‍ വലിയ രാജ്യമാണ്. ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ നാലാഴ്ചയോ അതില്‍ കുറവോ ദിവസം എടുക്കേണ്ടി വരും. നമ്മുടെ സ്വന്തം സമയത്തിനും സ്ഥലത്തിനും സുരക്ഷ ഉറപ്പാക്കാൻ മാത്രമല്ല, നമ്മുടെ കുട്ടികൾക്കും അവരുടെ കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയുള്ള ഒരു വലിയ പ്രവർത്തനം യുഎസ് ഏറ്റെടുക്കുകയാണ്- ട്രംപ് പറഞ്ഞു.
'യുഎസ് ആക്രമണത്തിൽ ഒറ്റയടിക്ക് 58 നേതാക്കളെയാണ് വധിച്ചത്.പോരാട്ടം അതിവേഗം മുന്നോട്ടുപോകുന്നു.തെഹ്‌റാന്റെ ഹൃദയത്തിൽ അതിശക്തമായി പ്രഹരിച്ചുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ അതിന്റെ ശക്തി കൂടുമെന്നും' ട്രംപ് യുഎസ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സങ്കീർണ്ണവും അതിശക്തവുമായ സൈനിക ആക്രമണങ്ങളിൽ ഒന്നായിരുന്നു ഇറാനിലേതെന്ന് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ ട്രംപ് പറഞ്ഞു. ഇപ്പോൾ പോരാട്ട പ്രവർത്തനങ്ങൾ പൂർണ ശക്തിയോടെ തുടരുകയാണ്. ഞങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നതുവരെ അത് തുടരും. ഞങ്ങൾക്ക് ശക്തമായ ലക്ഷ്യങ്ങളുണ്ട്'- ട്രംപ് പറഞ്ഞു.
അതിനിടെ, ഇറാനിലെ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (ഐആർജിസി) ആസ്ഥാനം തകർത്തെന്ന് അമേരിക്കൻ സൈന്യം അവകാശപ്പെട്ടു. കഴിഞ്ഞ 47 വർഷത്തിനിടെ,ആയിരത്തിലധികം അമേരിക്കക്കാരുടെ മരണത്തിന് ഐആർജിസി ഉത്തരവാദികളാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രതികരിച്ചു.