
'നിരവധി കൂടിക്കാഴ്ചകൾ നടക്കുന്നു'; ഇസ്രായേലും ഇറാനും ഉടൻ വെടിനിർത്തുമെന്ന് ട്രംപ്
|ട്രൂത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം
വാഷിങ്ടൺ: ഇസ്രായേലും ഇറാനും ഉടൻ വെടിനിർത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിരവധി കൂടിക്കാഴ്ചകളും ഫോൺകോളുകളും നടക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ, കഴിഞ്ഞ മാസം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തൽ ധാരണയ്ക്ക് 'വ്യാപാരം' ഉപയോഗിച്ചുവെന്ന തന്‍റെ വാദവും ട്രംപ് ആവർത്തിച്ചു. അതേസമം ഇന്ത്യ ഇക്കാര്യം നിഷേധിച്ചിരുന്നു.
ഇരുരാജ്യങ്ങളുടെയും ആക്രമണപ്രത്യാക്രമണങ്ങൾ കൊണ്ട് പശ്ചിമേഷ്യ പുകയുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം.
ഇതിനിടെ ഇസ്രായേലിന് കനത്ത പ്രഹരമേൽപ്പിച്ച് വീണ്ടും ഇറാന്‍ തിരിച്ചടിച്ചു. ഇറാന്റെ മിസൈൽ ആക്രമണത്തിൽ 10 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം ഇറാനിലുടനീളം ഇസ്രായേൽ ആക്രമണവും തുടരുകയാണ്. മസ്ഹദ് വിമാനത്താവളം ആക്രമിച്ചതായി ഇസ്രായേൽ അറിയിച്ചു.
ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാന് ശക്തമായ മുന്നറിയിപ്പുമായും ട്രംപ് നേരത്തെ എത്തിയിരുന്നു. യുഎസ് കേന്ദ്രങ്ങളെ ഇറാൻ ആക്രമിച്ചാല്‍ ഇതുവരെ കാണാത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞു. അതേസമയം അമേരിക്കയുടെ സമ്മതവും പിന്തുണയും ഇല്ലാതെ ഇസ്രായേലിന് ഇറാനെ ആക്രമിക്കാനാവില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
ഇസ്രായേലിന്റെ സൈനിക ആക്രമണങ്ങൾക്ക് മേഖലയിലെ അമേരിക്കൻ സേനയും അവരുടെ താവളങ്ങളും നൽകിയ പിന്തുണയുടെ ശക്തമായ തെളിവുകൾ ഞങ്ങളുടെ പക്കലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തെഹ്‌റാനിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.