
'ലണ്ടൻ ശരീഅത്ത് നിയമത്തിലേക്ക് നീങ്ങുന്നു'; മേയർ സാദിഖ് ഖാനെതിരെ ഐക്യരാഷ്ട്രസഭയിൽ ട്രംപ്; വിമർശിച്ച് നേതാക്കൾ
|അഭയാർഥികളെ പിന്തുണക്കുന്നതിന്റെ പേരിൽ ഐക്യരാഷ്ട്രസഭയെയും ട്രംപ് വിമർശിച്ചു
ന്യൂയോർക്: ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്യവെ ലണ്ടൻ മേയർ സാദിക്ക് ഖാനെ ലക്ഷ്യം വെച്ച് ഡൊണാൾഡ് ട്രംപ്. ലണ്ടൻ ശരിയത്ത് നിയമം നടപ്പിലാക്കുന്നതിലേക്ക് നീങ്ങുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. അഭയാർഥികളെ പിന്തുണക്കുന്നതിന്റെ പേരിൽ ഐക്യരാഷ്ട്രസഭയെയും ട്രംപ് വിമർശിച്ചു. 'ലണ്ടൻ ഒരുപാട് മാറിയിരിക്കുന്നു. അവിടെ നിങ്ങൾക്ക് ഒരു ഭയങ്കരനായ മേയർ ഉണ്ട്. അവർ ഇപ്പോൾ ശരിയത്ത് നിയമത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നു.' ട്രംപ് പറഞ്ഞു
ട്രംപിന്റെ വർഗീയ പരാമർശങ്ങൾക്ക് മറുപടിയുമായി സാദിഖ് ഖാന്റെ വക്താവ് രംഗത്ത് വന്നു. 'ട്രംപിന്റെ വർഗീയമായ അഭിപ്രായങ്ങളെ ഒരു മറുപടിയിലൂടെ മാനിക്കാൻ ഉദേശിക്കുന്നില്ല. ലണ്ടൻ പ്രധാനപ്പെട്ട യുഎസ് നഗരങ്ങളേക്കാൾ സുരക്ഷിതമായ നഗരമാണ്. കൂടാതെ റെക്കോർഡ് എണ്ണം യുഎസ് പൗരന്മാർ ഇവിടേക്ക് കുടിയേറുന്നതിനെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.' മേയർ സാദിഖ് ഖാന്റെ വക്താവ് പറഞ്ഞു.
അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തെ തുടർന്ന് സാദിഖ് ഖാൻ മറുപടിയുമായി രംഗത്ത് വന്നു. ട്രംപ് ഒരു വംശീയവാദിയും സ്ത്രീവിരുദ്ധനും മുസ്‌ലിംവിരുദ്ധനുമാണെന്ന് ഖാൻ അഭിപ്രായപ്പെട്ടു.
2015 മുതൽ ട്രംപ് ആവർത്തിച്ച് സാദിഖ് ഖാനെതിരെ വർഗീയ പരാമർശങ്ങൾ നടത്താറുണ്ട്. മുസ്‌ലിംകൾ യുഎസിൽ പ്രവേശിക്കുന്നത് വിലക്കാനുള്ള ട്രംപിന്റെ നിർദേശത്തെ എതിർത്തതിന് 'ലോകത്തിലെ ഏറ്റവും മോശം മേയർമാരിൽ ഒരാളാണ് സാദിഖ് ഖാൻ' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. വിൻഡ്‌സർ കാസിലിൽ സംഘടിപ്പിച്ച വിരുന്ന് ഉൾപ്പെടെയുള്ള ഔദ്യോഗിക പരിപാടികളിൽ മേയർ പങ്കെടുക്കരുതെന്ന് ട്രംപ് അഭ്യർഥിക്കുകയും ചെയ്തിരുന്നു.
ട്രംപിന്റെ പരാമർശത്തെ തുടർന്ന് ലണ്ടനിലെ നിരവധി ലേബർ എംപിമാർ സാദിഖ് ഖാനെ പിന്തുണച്ചു രംഗത്ത് വന്നു. വൈവിധ്യം ആഘോഷിക്കുന്നതിനും ഗതാഗതം, വായുവിന്റെ ഗുണനിലവാരം, പൊതു സുരക്ഷ, താമസക്കാർക്കുള്ള അവസരങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനും പ്രതിജ്ഞാബദ്ധനായ ഒരു മേയറാണ് ഖാൻ എന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. ട്രംപിന്റെ പ്രസ്താവനയെ 'നഗ്നമായ നുണകൾ' എന്നാണ് ഈലിംഗ് സെൻട്രലിലെയും ആക്ടണിലെയും എംപി രൂപ ഹഖ് വിശേഷിപ്പിച്ചത്. അതേസമയം, ടൂട്ടിംഗിന്റെ എംപിയായ റോസേന അലിൻ-ഖാൻ പരാമർശങ്ങളുടെ പേരിൽ യുഎസ് അംബാസഡറെ വിളിച്ചുവരുത്തണമെന്ന് ആവശ്യപ്പെട്ടു.