< Back
World
ലൈംഗിക കുറ്റവാളിക്ക് അയച്ച പിറന്നാളാശംസ കത്ത് വിവാദം; വാള്‍ സ്ട്രീറ്റ് ജേര്‍ണലിനോട് 1000 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ്
World

ലൈംഗിക കുറ്റവാളിക്ക് അയച്ച പിറന്നാളാശംസ കത്ത് വിവാദം; വാള്‍ സ്ട്രീറ്റ് ജേര്‍ണലിനോട് 1000 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ്

Web Desk
|
19 July 2025 1:34 PM IST

വാള്‍ സ്ട്രീറ്റ് ജേര്‍ണലിന് എതിരെ മാനനഷ്ട കേസ് നല്‍കി ട്രംപ്

വാഷിങ്ടണ്‍: വാള്‍ സ്ട്രീറ്റ് ജേര്‍ണലിനും ഉടമ റൂപര്‍ട്ട് മാര്‍ഡോക്കിനുമെതിരെ മാനഷ്ടക്കേസ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് ജയിലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റിന് 2003ല്‍ അയച്ച പിറന്നാള്‍ ആശംസാ കാര്‍ഡില്‍ ലൈംഗിക ചുവയുള്ള ചിത്രങ്ങള്‍ അയച്ചെന്നുള്ള ലേഖനത്തിന് എതിരെയാണ് ട്രംപ് കേസ് നല്‍കിയിരിക്കുന്നത്. 1000 കോടി നഷ്ടപരിഹാരമാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്.

ജന്മദാനാശംസ അയച്ച കത്തില്‍ കറുത്ത മാര്‍ക്കര്‍ കൊണ്ട് ഒരു സ്ത്രീയുടെ നഗ്നചിത്രം വരച്ചിരുന്നതായാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടിലുള്ളത്. എപ്സ്റ്റിന്റെ 50ാം പിറന്നാളിന് ട്രംപ് അയച്ച കത്താണ് ഇപ്പോള്‍ വിവാദമാകുന്നത്.

ഫ്ളോറിഡയിലെ സതേണ്‍ ഡിസ്ട്രിക് ഫെഡറല്‍ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. ലേഖനത്തില്‍ സംഭവത്തിന് വിശ്വാസ്യത നല്‍കുന്ന ഒന്നുമില്ലെന്നും റിപ്പോര്‍ട്ടര്‍മാര്‍ കത്ത് കണ്ടിട്ടുണ്ടോയെന്നും പരാതിയില്‍ ട്രംപ് ഉന്നയിച്ചു. റിപ്പോര്‍ട്ടിനെതിരെ കേസ് കൊടുക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഇപ്പോള്‍ കേസ് നല്‍കിയിരിക്കുന്നത്. സ്ഥാപനത്തിന്റെ ഉടമയായ റൂപര്‍ട്ട് മാര്‍ഡോക്കിനും രണ്ട് റിപ്പോര്‍ട്ടര്‍മാര്‍ക്കുമെതിരെയാണ് കേസ്. വ്യാഴാഴ്ചയാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചത്. പിന്നാലെ ലേഖനം വലിയ വിവാദമായി.

കേസ് നല്‍കിയെന്ന് ട്രംപ് ട്രൂത്ത് പോസ്റ്റില്‍ കുറിച്ചു. 'തെറ്റായതും, അപകീര്‍ത്തിപ്പെടുത്തുന്നതുമായ വാര്‍ത്ത നല്‍കിയ എല്ലാവര്‍ക്കുമെതിരെ കേസ് നല്‍കി. ഈ കേസില്‍ റൂപേര്‍ട്ടും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മണിക്കൂറുകളോളം മൊഴി നല്‍കേണ്ടി വരുമെന്ന് പ്രതീക്ഷിക്കുന്നു', അദ്ദേഹം പറഞ്ഞു.

ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങള്‍ക്കായി പ്രായപൂര്‍ത്തിയാകാത്തവരെ പെണ്‍കുട്ടികളെ കടത്തിയെന്ന കേസില്‍ കുറ്റക്കാരനാണ് ജെഫ്രി എപ്സിറ്റീന്‍. കരീബിയന്‍ ദ്വീപിലും ന്യൂയോര്‍ക്ക്, ഫ്ലോറിഡ, ന്യൂ മെക്സിക്കോ എന്നിവിടങ്ങളിലെ വീടുകളിലും എപ്സ്റ്റീനും അയാളുടെ ഉന്നത ബന്ധങ്ങളുള്ള അതിഥികളും തങ്ങളെ ലൈംഗികമായി ഉപയോഗിച്ചിരുന്നുവെന്ന് ആരോപിച്ച് നിരവധി സ്ത്രീകള്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു.

2005ല്‍, 14കാരിയെ ലൈംഗികമായി പീഡിപ്പിച്ചതായുള്ള പരാതിയെ തുടര്‍ന്നാണ് ജെഫ്രി എപ്സ്റ്റീനെതിരെ അന്വേഷണം ആരംഭിക്കുന്നത്. അന്വേഷണത്തില്‍ എപ്സ്റ്റീന്‍ 36 പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തതായി കണ്ടെത്തി. രണ്ട് കേസുകളില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും 2008ല്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. പിന്നീട് 2019 ജൂലൈയില്‍ പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗിക ആവശ്യങ്ങള്‍ക്കായി കടത്തിയെന്ന കുറ്റത്തിന് ജെഫ്രി എപ്സ്റ്റീന്‍ വീണ്ടും അറസ്റ്റിലായി. ഇതുമായി ബന്ധപ്പെട്ട വിചാരണക്കിടെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്‍ 2019 ഓഗസ്റ്റില്‍ ജയിലില്‍ ആത്മഹത്യ ചെയ്തു.

Similar Posts