< Back
World
അയാൾ സുരക്ഷാ കാര്യങ്ങളിൽ ദുർബലൻ, പോയത് നന്നായി; രാജിവെച്ച ഉദ്യോഗസ്ഥനെതിരെ ട്രംപ്
World

'അയാൾ സുരക്ഷാ കാര്യങ്ങളിൽ ദുർബലൻ, പോയത് നന്നായി; രാജിവെച്ച ഉദ്യോഗസ്ഥനെതിരെ ട്രംപ്

ആത്തിക്ക് ഹനീഫ്
|
17 March 2026 10:57 PM IST

ഇറാൻ യുദ്ധം ആരംഭിച്ചത് ഇസ്രായേൽ സമ്മർദം മൂലമാണെന്ന് ആരോപിച്ചാണ് മുതിർന്ന കൗണ്ടർ ടെററിസം ഉദ്യോഗസ്ഥൻ ജോ കെന്റ് രാജിവെച്ചത്

വാഷിംഗ്‌ടൺ: ഇറാൻ യുദ്ധനയവുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് രാജിവെച്ച മുതിർന്ന കൗണ്ടർ ടെററിസം ഉദ്യോഗസ്ഥൻ ജോ കെന്റിനെതിരെ രൂക്ഷവിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജോ കെന്റ് സുരക്ഷാ കാര്യങ്ങളിൽ അങ്ങേയറ്റം ദുർബലനാണെന്നും അദ്ദേഹം ഭരണകൂടത്തിന് പുറത്തായത് നല്ല കാര്യമാണെന്നും ട്രംപ് തുറന്നടിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ രാജി വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം.

ഇറാൻ അമേരിക്കയ്ക്ക് പെട്ടെന്നുള്ള ഭീഷണിയൊന്നും ഉയർത്തുന്നില്ലെന്നും, ഇസ്രായേലിന്റെയും അമേരിക്കയിലെ ചില ലോബികളുടെയും സമ്മർദത്തിന് വഴങ്ങിയാണ് അമേരിക്ക ഈ യുദ്ധത്തിലേക്ക് എടുത്തുചാടിയതെന്നുമാണ് ജോ കെന്റ് ട്രംപിന് അയച്ച കത്തിൽ ആരോപിക്കുന്നത്. ഇസ്രായേൽ നിർമിതമായ ഇത്തരം യുദ്ധങ്ങളിൽ ഇനിയൊരു തലമുറ കൂടി ബലിയാടാകുന്നത് അനുവദിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനുമായുള്ള യുദ്ധത്തെ തന്റെ മനസ്സാക്ഷിയോടെ പിന്തുണയ്ക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ജോ കെന്റ് രാജി സമർപ്പിച്ചത്. ഭരണകൂടത്തിന്റെ നിലപാടുകൾ അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന സൂചനയാണ് അദ്ദേഹം നൽകിയത്. എന്നാൽ കെന്റിനെപ്പോലെയുള്ളവർക്ക് തന്റെ ഭരണകൂടത്തിലെ കർശനമായ സുരക്ഷാ നയങ്ങൾ താങ്ങാനാവില്ലെന്നും അദ്ദേഹം ഒരു പരാജയമാണെന്നുമാണ് ട്രംപ് ഇതിന് മറുപടിയായി പരിഹസിച്ചത്.

ഇറാനുമായുള്ള സൈനിക നീക്കങ്ങളിൽ വൈറ്റ് ഹൗസിനുള്ളിൽ കടുത്ത ഭിന്നത നിലനിൽക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ പരസ്യമായ വാക്പോര്. ഇറാനെതിരെ വിട്ടുവീഴ്ചയില്ലാത്ത സൈനിക നടപടികൾ വേണമെന്ന ട്രംപിന്റെ കടുത്ത നിലപാടിനോട് ഭരണകൂടത്തിലെ പല മുതിർന്ന ഉദ്യോഗസ്ഥർക്കും വിയോജിപ്പുണ്ടെന്നാണ് ഈ കൊഴിഞ്ഞുപോക്ക് വ്യക്തമാക്കുന്നത്.

ദേശീയ സുരക്ഷാ തലപ്പത്തുള്ള പ്രമുഖർ യുദ്ധനയങ്ങളോട് വിയോജിച്ച് പുറത്തുപോകുന്നത് അന്താരാഷ്ട്ര തലത്തിൽ ട്രംപ് ഭരണകൂടത്തിന് വലിയ സമ്മർദ്ദമുണ്ടാക്കുന്നുണ്ട്. എന്നിരുന്നാലും, തന്റെ യുദ്ധതന്ത്രങ്ങളിൽ മാറ്റമില്ലെന്നും വിയോജിപ്പുള്ളവർക്ക് പുറത്തുപോകാമെന്നുമുള്ള സന്ദേശമാണ് ട്രംപ് തന്റെ പ്രതികരണത്തിലൂടെ ലോകത്തിന് നൽകുന്നത്.

Similar Posts