< Back
World
ആണവായുധം നിർമിക്കുന്നത് ലോകത്തിന് ഭീഷണി, വേണ്ടി വന്നാൽ കരയുദ്ധം നടത്തും; ഇറാനെതിരെ ഭീഷണിയുമായി ട്രംപ്
World

'ആണവായുധം നിർമിക്കുന്നത് ലോകത്തിന് ഭീഷണി, വേണ്ടി വന്നാൽ കരയുദ്ധം നടത്തും'; ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

Web Desk
|
3 March 2026 6:27 AM IST

ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടില്ലെന്ന് അമേരിക്ക

വാഷിങ്ടണ്‍: ഇറാനെതിരായ സൈനിക നടപടി തുടരുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്. വേണ്ടി വന്നാൽ കരയുദ്ധം നടത്തുമെന്നും യുദ്ധം ഒരു മാസം വരെ നീണ്ടേക്കാമെന്നും ട്രംപ് പറഞ്ഞു. ഇറാൻ ആണവായുധം നിർമിക്കുന്നത് ലോകത്തിന് ഭീഷണിയാണ്. മുന്നറിയിപ്പുകൾ എല്ലാം ഇറാൻ അവഗണിച്ചെന്നും ഇറാന്റെ 10 കപ്പൽ തകർത്തെന്നും ട്രംപ് പറഞ്ഞു.

ഹോർമുസ് കടലിടുക്ക് അടച്ചതായി ഇസ്‍ലാമിക് റവലൂഷണറി ഗാർഡ് കമാൻഡറുടെ ഉപദേശകൻ. വിലക്ക് ലംഘിക്കുന്ന ഏത് കപ്പലും ആക്രമിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാൽ കടലിടുക്ക് ഇറാൻ അടച്ചിട്ടില്ലെന്ന് അമേരിക്ക അവകാശപ്പെട്ടു. ഇറാന്റെ രണ്ട് പോർ വിമാനങ്ങൾ വെടി വെച്ചിട്ടെന്ന് ഖത്തർ അറിയിച്ചു. കുവൈത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു.

അതേസമയം, യുഎഇക്ക് നേരെ നാലാം ദിവസവും ആക്രമണം കടുപ്പിച്ച് ഇറാൻ. കൂട്ട മിസൈൽ ആക്രമണത്തെ യുഎഇ സേന ശക്തമായി നേരിട്ടു. ആക്രമണം നേരിടാന്‍ സുസജ്ജമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അബുദബിയിലും ദുബൈയിലും സ്ഫോടന ശബ്ദം കേട്ടു. സേന ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്.

അതിനിടെ, യുഎഇയിലെ പ്രധാന വിമാനത്താവളങ്ങൾ എല്ലാം ഇന്ന് മുതൽ ഭാഗികമായി പ്രവർത്തനം ആരംഭിക്കും. കുടുങ്ങി കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് മുൻഗണന നൽകിയാകും വിമാനങ്ങൾ സർവീസ് നടത്തുക. പ്രമുഖ യുഎഇ വിമാനകമ്പനികൾ സാധാരണ സർവീസ് ആരംഭിക്കാൻ ഇനിയും സമയമെടുക്കും. എന്നാൽ, എയർ ഇന്ത്യ എക്സ്‍പ്രസ് ഇന്ന് മുതൽ മസ്കത്ത് സർവീസ് പുനരാരംഭിക്കും.


Similar Posts