< Back
World
Trump travel ban
World

12 രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാര്‍ അമേരിക്കയിൽ പ്രവേശിക്കരുത്; പുതിയ യാത്രാവിലക്കുമായി ട്രംപ്

Web Desk
|
5 Jun 2025 7:31 AM IST

അമേരിക്കയെ സുരക്ഷതമാക്കാനുള്ള നടപടി എന്നാണ് ട്രംപ് നിയന്ത്രണത്തെ വിശേഷിപ്പിച്ചത്

വാഷിങ്ടണ്‍: പന്ത്രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് അമേരിക്കയിൽ പ്രവേശിക്കുന്നതിന് വിലക്ക്. ഇന്ത്യയുടെ അയൽരാജ്യമായ അഫ്ഗാനിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കാണ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച പൂർണ പ്രവേശന യാത്രാ വിലക്ക് ഏർപ്പെടുത്തിയത്.

മ്യാന്‍മര്‍, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് യുഎസ് പ്രവേശനം പൂര്‍ണമായി വിലക്കിയിട്ടുള്ളത്.

ബറൂണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോണ്‍, ടോഗോ, തുര്‍ക്ക്‌മെനിസ്ഥാന്‍, വെനസ്വേല തുടങ്ങിയ 7 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഭാഗിക വിലക്ക് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളും കര്‍ശനമാക്കി. തീവ്രവാദ ബന്ധം, യുഎസ് കുടിയേറ്റ നിര്‍വ്വഹണ സംവിധാനങ്ങളുമായുള്ള നിസ്സഹകരണം, നിരീക്ഷണ സംവിധാനങ്ങളുടെ അപര്യാപ്ത എന്നിവ ചൂണ്ടിക്കാട്ടി 'വളരെ ഉയര്‍ന്ന അപകടസാധ്യത' ഉള്ള രാജ്യങ്ങള്‍ എന്ന് വിശേഷണമാണ് വിലക്കിന് വൈറ്റ് ഹൗസ് നല്‍കുന്ന വിശദീകരണം.

അമേരിക്കയെ സുരക്ഷതമാക്കാനുള്ള നടപടി എന്നാണ് ട്രംപ് നിയന്ത്രണത്തെ വിശേഷിപ്പിച്ചത്. ''അമേരിക്കയിലേക്കുള്ള പ്രവേശന വിലക്ക് പുനഃസ്ഥാപിക്കുകയാണ്, ചിലര്‍ ഇതിനെ ട്രംപ് യാത്രാ നിരോധനം എന്ന് വിളിക്കുന്നു'' ട്രംപ് വ്യക്തമാക്കുന്നു. യാത്രാ നിരോധനം യുഎസ് സുപ്രീം കോടതിയും ശരിവച്ചു. നിയന്ത്രണം 'പ്രസിഡന്‍ഷ്യല്‍ അധികാരത്തിന്‍റെ പരിധിക്കുള്ളിലാണ്' അത് നിയമാനുസൃതമായ ലക്ഷ്യങ്ങളോടെയുള്ളതാണ് എന്നും യുഎസ് സുപ്രിം കോടതിയും ചൂണ്ടിക്കാട്ടുന്നു.

Similar Posts