World
Ukraine says Russia destroyed Kakhovka Dam
World

ഖേഴ്‌സൺ മേഖലയിലെ കഖോവ്ക ഡാം റഷ്യ തകർത്തെന്ന് യുക്രൈൻ

Web Desk
|
6 Jun 2023 4:42 PM IST

രാജ്യത്ത് പ്രളയസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമർ സെലൻസ്‌കി പറഞ്ഞു.

കിയവ്: ഖേഴ്‌സൺ മേഖലയിലെ കഖോവ്ക ഡാം റഷ്യ തകർത്തെന്ന് യുക്രൈൻ. യുക്രൈനിലെ പ്രധാന ജലവൈദ്യുത പദ്ധതിയാണ് കഖോവ്ക ഡാം. 16,000 പേരെ ഒഴിപ്പിക്കേണ്ടിവരുമെന്ന് യുക്രൈൻ അറിയിച്ചു. അടിയന്തര സാഹചര്യം ചർച്ച ചെയ്യാൻ യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമർ സെലൻസ്‌കി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

നിലവിൽ ഖേഴ്‌സൺ റഷ്യയുടെ അധീനതയിലാണ്. പ്രാദേശിക സമയം 2.50-ന് റഷ്യ ഡാം തകർത്തെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി ആരോപിച്ചു. ഡാം തകർത്തത് യുക്രൈന്റെ ആസൂത്രിത അട്ടിമറി ശ്രമമാണെന്നാണ് റഷ്യ ആരോപിക്കുന്നത്. ഇരു രാജ്യങ്ങളും പരസ്പര ആരോപണം ഉന്നയിക്കുകയാണെന്നും ഇത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെന്നാണ് ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഡാം തകർന്നതോടെ ഖേഴ്‌സൺ മേഖലയിൽ പ്രളയസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അടുത്ത അഞ്ച് മണിക്കൂറിനുള്ള ജലനിരപ്പ് അപകടകരമായ നിലയിലെത്തുമെന്നും റീജിനൽ ഗവർണർ ഒലെക്‌സാണ്ടർ പ്രൊകുദിൻ ടെലഗ്രാമിൽ പോസ്റ്റിൽ ചെയ്ത വീഡിയോയിൽ പറഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും 80-ഓളം ഗ്രാമങ്ങളെയും നഗരങ്ങളെയും വെള്ളപ്പൊക്കം ബാധിക്കുമെന്നും യുക്രൈൻ പ്രസിഡന്റ് പറഞ്ഞു.

Similar Posts