
2022 ല്‍ ട്രംപ് പ്രസിഡന്റായിരുന്നെങ്കില്‍ യുക്രൈന്‍ യുദ്ധം ഉണ്ടാകുമായിരുന്നില്ല: വ്ളാദിമിര്‍ പുടിന്‍
|റഷ്യയുടെ ആശങ്കകള്‍ കണക്കിലെടുക്കണമെന്നും പുടിന്‍ പറഞ്ഞു
അലാസ്‌ക: 2022 ല്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായിരുന്നുവെങ്കില്‍ യുക്രൈയിനില്‍ യുദ്ധം ഉണ്ടാകില്ലായിരുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. അലാസ്‌ക സമ്മിറ്റിലായിരുന്നു റഷ്യന്‍ പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. തന്റെ സാന്നിധ്യം റഷ്യയെ അധിനിവേശത്തില്‍ നിന്ന് പിന്തിരിപ്പിക്കുമായിരുന്നു എന്ന ട്രംപിന്റെ ചോദിച്ചപ്പോഴായിരുന്നു പുടിന്റെ മറുപടി. താന്‍ അത് സ്ഥിരീകരിക്കുന്നു എന്നാണ് പുടിന്‍ പറഞ്ഞത്.
യുക്തി സഹമായ വേദിയെന്നാണ് അലാസ്‌ക ഉച്ചകോടിയെ പുടിന്‍ വിശേഷിപ്പിച്ചത്. എന്നാല്‍ യുക്രൈന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ കരാറാകാതെ ട്രംപ്-പുടിന്‍ കൂടിക്കാഴ്ച അവസാനിച്ചു. അലാസ്‌കയില്‍ ഇരുവരും രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തി.
യോഗത്തിലെ പ്രധാന വിഷയങ്ങളില്‍ ഒന്ന് യുക്രൈനായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. സംഘര്‍ഷാവസ്ഥയെക്കുറിച്ച് മനസിലാക്കാനുള്ള ട്രംപിന്റെ ആഗ്രഹത്തെ പുടിന്‍ അഭിനന്ദിച്ചു. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്ക് ആത്മാര്‍ഥമായ താല്‍പര്യമുണ്ടായിരുന്നു. എല്ലാ മൂലകാരണങ്ങളും ഇല്ലാതാക്കണം. റഷ്യയുടെ ആശങ്കകള്‍ കണക്കിലെടുക്കണമെന്നും പുടിന്‍ പറഞ്ഞു.
യുക്രൈയിനില്‍ സുരക്ഷ ഉറപ്പാക്കണമെന്ന ട്രംപിന്റെ അഭിപ്രായത്തോട് താന്‍ യോജിക്കുന്നുവെന്നും പരസ്പര ധാരണ യുക്രൈയിന്‍ സമാധാനം കൊണ്ടുവരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ചര്‍ച്ചയിലെ വിശദാംശങ്ങള്‍ യുക്രൈനുമായും യൂറോപ്യന്‍ യൂണിയനുമായും ഉടന്‍ ചര്‍ച്ചചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. വൈകാതെ തന്നെ ആ ലക്ഷ്യത്തിലെത്താനാകും. ചര്‍ച്ചയിലുണ്ടായ ധാരണകളെ കുറിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കിയുമായും നാറ്റോ നേതാക്കളുമായും സംസാരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. പുടിനുമായി നേരിട്ടുള്ള ചര്‍ച്ച തുടരുമെന്ന സൂചനയും ട്രംപ് നല്‍കി.