
ഇസ്രായേലി കുടിയേറ്റവുമായി ബന്ധം: എയർബിൻബിയും ബുക്കിങ്.കോമുമടക്കമുള്ള കമ്പനികളുടെ പട്ടികയുമായി യുഎൻ
|മിക്കതും ഇസ്രായേലി കമ്പനികളാണെങ്കിലും, അമേരിക്ക, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബഹുരാഷ്ട്ര കമ്പനികളും പട്ടികയിൽ ഉൾപ്പെടുന്നു.
വാഷിങ്ടണ്‍: അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേലിന്റെ നിയമവിരുദ്ധ കുടിയേറ്റങ്ങളുമായി ബന്ധമുള്ള കമ്പനികളുടെ ലിസ്റ്റ് പുതുക്കി യുഎന്‍. Airbnb, Booking.com, Expedia, TripAdvisor എന്നിവയുൾപ്പെടെ 150ലധികം കമ്പനികളാണ് ഫലസ്തീനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നത്.
ഇതടക്കം158 കമ്പനികളുടെ പുതിയ പട്ടികയാണ് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ വെള്ളിയാഴ്ച പുറത്തുവിട്ടത്. മിക്കതും ഇസ്രായേലി കമ്പനികളാണെങ്കിലും, അമേരിക്ക, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബഹുരാഷ്ട്ര കമ്പനികളും പട്ടികയിൽ ഉൾപ്പെടുന്നു. അതിക്രമങ്ങള്‍ക്ക് ഇന്ധനം പകരുന്ന നിലപാട് ഒഴിവാക്കേണ്ട കടമ ബിസിനസുകാര്‍ക്കുണ്ടെന്നാണ് റിപ്പോർട്ട് ഊന്നിപ്പറയുന്നത്.
അതേസമയം 2023 ജൂണിലാണ് ഇതുസംബന്ധിച്ച പട്ടിക യുഎന്‍ അവസാനമായി പ്രസിദ്ധീകരിച്ചത്. അതിന് ശേഷം 68 കമ്പനികള്‍ കൂടിയാണ് ഇസ്രായേലിന്റെ കൊള്ളരുതായ്മക്ക് കൂട്ടുനില്‍ക്കാന്‍ എത്തിയത്. ഏഴ് കമ്പനികള്‍ ഒഴിവായി. ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള ഓൺലൈൻ ട്രാവൽ കമ്പനിയായ ഒപോഡോ, സ്പാനിഷ് ഓൺലൈൻ ട്രാവൽ ഏജന്റ് ഇ-ഡ്രീംസ് എന്നിവയാണ് ഒഴിവായതില്‍ പ്രമുഖ കമ്പനികള്‍.
'' മനുഷ്യാവകാശ ലംഘനങ്ങൾക്ക് കാരണമായെന്നോ സംഭാവന നൽകിയെന്നോ ബിസിനസ്സ് സ്ഥാപനങ്ങൾ തിരിച്ചറിയുന്ന സാഹചര്യത്തിൽ, ഉചിതമായ പ്രക്രിയകളിലൂടെ പരിഹാര നടപടികൾ സ്വീകരിക്കണമെന്നും''- റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു.
അതേസമയം ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കാനായിട്ടില്ലെന്നും ഹമാസിനെ ഇല്ലാതാക്കും വരെ യുദ്ധം തുടരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. യുഎൻ പൊതുസഭാ വാർഷിക സമ്മേളനത്തിലായിരുന്നു നെതന്യാഹുവിന്‍റെ പ്രഖ്യാപനം.