
'ഇസ്രായേൽ ഏകപക്ഷീയമായി പ്രവർത്തിച്ചു'; ഇറാനിലെ ആക്രമണത്തിന് പിന്തുണ നൽകിയിട്ടില്ലെന്ന് യുഎസ്
|യു.എസ് - ഇറാൻ ആണവ ചർച്ച നടക്കാനിരിക്കെയാണ് ഇസ്രായേലിന്‍റെ ആക്രമണം നടത്തിയത്
വാഷിംഗ്‌ടൺ: ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് പിന്തുണ നല്‍കിയിട്ടില്ലെന്ന് അമേരിക്ക. ഇസ്രായേൽ ഏകപക്ഷീയമായി പ്രവർത്തിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ഇറാനെതിരായ ആക്രമണങ്ങളിൽ ഞങ്ങൾ ഉൾപ്പെട്ടിട്ടില്ലെന്ന് റൂബിയോ പ്രസ്താവനയിൽ പറഞ്ഞു. ഇറാനെതിരെയുള്ള ആക്രമണങ്ങളിൽ ഞങ്ങൾക്ക് പങ്കില്ലെന്നും മേഖലയിലെ അമേരിക്കൻ സേനയെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന മുൻഗണനയെന്നും റൂബിയോ അറിയിച്ചു.
യു.എസ് - ഇറാൻ ആണവ ചർച്ച നടക്കാനിരിക്കെയാണ് ഇസ്രായേലിന്‍റെ ആക്രമണം നടത്തിയത്. ഞായറാഴ്ച ഒമാനിൽ വെച്ചാണ് അമേരിക്കയും ഇറാനും തമ്മില്‍ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ നടത്താനിരുന്നത്. അതേസമയം, അമേരിക്കയുടെ അറിവോടെയാണ് ഇറാനെ ഇസ്രായേല്‍ ആക്രമിച്ചതെന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
ഇറാന്റെ സൈനിക,ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. 15 ഓളം കേന്ദ്രങ്ങളിലാണ് ഇസ്രായേല്‍ നടത്തിയിരുന്നത്. നേരത്തെതന്നെ ഇറാനെ ഇസ്രായേൽ ആക്രമിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ആക്രമണത്തില്‍ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാൻ റവല്യൂഷണറി ഗാർഡ് കമാൻഡർ-ഇൻ-ചീഫ് ഹുസൈൻ സലാമി തലവൻ കൊല്ലപ്പെട്ടിട്ടുണ്ട്. ഇറാനിലെ തസ്‌നിം വാർത്താ ഏജൻസിയും ടെഹ്റാൻ ടൈംസ് പത്രവുമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആക്രമണത്തില്‍ ഇറാനിയൻ സൈന്യത്തിന്റെ ഡെപ്യൂട്ടി കമാൻഡർ ജനറൽ ഘോലം അലി റാഷിദ്, ഇറാൻ്റെ രണ്ട് പ്രമുഖ ആണവ ശാസ്ത്രജ്ഞരായ ഫെറൈദൂൺ അബ്ബാസി, മുഹമ്മദ് മഹ്ദി എന്നിവരും കൊല്ലപ്പെട്ടതായി സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു.
ഇറാനിൽ ഇസ്രായേൽ ആക്രമണമുണ്ടാകുമെന്ന് നേരത്തെ ഇന്റലിജിൻസ് റിപ്പോർട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെമിഡിൽ ഈസ്റ്റിലുള്ള നയന്തന്ത്ര പ്രതിനിധികളെ ഭാഗികമായി അമേരിക്ക പിൻവലിച്ചിരുന്നു. സ്വദേശത്തും വിദേശത്തും അമേരിക്കക്കാരെ സുരക്ഷിതമായി നിലനിർത്തുക എന്ന പ്രതിജ്ഞാബദ്ധതയുടെ അടിസ്ഥാനത്തിലാണ് ബാഗ്ദാദിലെ യുഎസ് എംബസിയിൽ നിന്ന് അത്യാവശ്യമില്ലാത്ത എല്ലാ ഉദ്യോഗസ്ഥരെയും തിരിച്ചുവരാൻ ഉത്തരവിട്ടതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തിരുന്നു. ഈ പ്രദേശം 'അപകടകരമായ സ്ഥലമാകാൻ സാധ്യതയുള്ളതിനാൽ' ജീവനക്കാരെ മാറ്റാനുള്ള ഉത്തരവ് നൽകിയിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.