
'അധികത്തീരുവ ചുമത്താൻ അധികാരമില്ല’: സുപ്രധാന ഉത്തരവുമായി യുഎസ് സുപ്രിംകോടതി, ട്രംപിന് തിരിച്ചടി
|താരിഫ് ചുമത്തിയത് നിയമവിരുദ്ധമെന്നും ട്രംപ് അധികാര പരിധി ലംഘിച്ചെന്നും കോടതി പറഞ്ഞു
വാഷിങ്ടണ്‍: വിവിധ രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്തിയതിൽ ഡോണാൾഡ് ട്രംപിന് സുപ്രീംകോടതിയിൽ നിന്ന് വൻ തിരിച്ചടി. താരിഫ് ചുമത്തിയത് നിയമവിരുദ്ധമെന്നും ട്രംപ് അധികാര പരിധി ലംഘിച്ചെന്നും കോടതി പറഞ്ഞു.
1977ലെ ഒരു നിയമം ഉപയോഗിച്ച് ഏകപക്ഷീയമായി നികുതികൾ അടിച്ചേൽപ്പിക്കാൻ പ്രസിഡന്റിന് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. ട്രംപിന്റെ നടപടിക്കെതിരെ നികുതി വർധനവ് ബാധിച്ച പ്രമുഖ കമ്പനികളും, ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. തന്റെ സാമ്പത്തിക-വിദേശ നയങ്ങളുടെ പ്രധാന ആയുധമായാണ് ട്രംപ് പകര ചുങ്കത്തെ ഉപയോഗിച്ചിരുന്നത്.
ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്‌സ് എഴുതിയ ഭൂരിപക്ഷ വിധിയിൽ ആറിനെതിരെ മൂന്ന് വോട്ടുകൾക്കാണ് നികുതികൾ റദ്ദാക്കാൻ കോടതി തീരുമാനിച്ചത്. യുഎസ് ഭരണഘടന പ്രസിഡന്റിനല്ല, കോൺഗ്രസിനാണ് നികുതികളും താരിഫുകളും പുറപ്പെടുവിക്കാനുള്ള അധികാരം നൽകുന്നതെന്നും ട്രംപ് താരിഫുകളെ ഒരു പ്രധാന സാമ്പത്തിക, വിദേശ നയ ഉപകരണമായി ഉപയോഗപ്പെടുത്തിയെന്നും കോടതി നിരീക്ഷിച്ചു.