< Back
World
വെനസ്വേലക്കെതിരെ ആക്രമണ ഭീഷണിയുമായി അമേരിക്ക; വ്യോമമേഖല അടച്ചതായി ട്രംപ്, നിർണായക നീക്കം
World

വെനസ്വേലക്കെതിരെ ആക്രമണ ഭീഷണിയുമായി അമേരിക്ക; വ്യോമമേഖല അടച്ചതായി ട്രംപ്, നിർണായക നീക്കം

Web Desk
|
30 Nov 2025 10:22 AM IST

കരീബിയൻ കടലിൽ വെനസ്വേലൻ ബോട്ടുകൾ അമേരിക്കൻ നാവികസേന അടുത്തിടെ ആക്രമിച്ചിരുന്നു.

വാഷിങ്ടണ്‍: വെനസ്വേലക്കെതിരെ നിർണായക നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെനസ്വേലയുടെ വ്യോമാതിർത്തി പൂർണ്ണമായും അടച്ചതായി ട്രംപ് അറിയിച്ചു.

വെനസ്വേലയിലെ മയക്കുമരുന്ന് കടത്ത് തടയാനുള്ള ശ്രമങ്ങൾ അതിവേഗത്തിൽ ആരംഭിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നിർണായക നീക്കം.

കരീബിയൻ കടലിൽ വെനസ്വേലൻ ബോട്ടുകൾ അമേരിക്കൻ നാവികസേന അടുത്തിടെ ആക്രമിച്ചിരുന്നു. പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് നീങ്ങുകയാണ്. ഇതിനിടെയാണ് ട്രംപ് വ്യോമാതിർത്തി അടയ്ക്കുമെന്ന പ്രഖ്യാപനവുമായി രംഗത്ത് വരുന്നത്. വെനസ്വേലൻ സർക്കാരിനെതിരായ നീക്കത്തിന് സിഐഎയ്ക്ക് ട്രംപ് അനുമതി നൽകിയിട്ടുണ്ട്.

മയക്കുമരുന്ന് തടയാനെന്ന പേരിൽ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ സർക്കാരിനെ താഴെയിറക്കാനുള്ള നീക്കമാണ് ട്രംപ് നടത്തുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്.

അതേസമയം ട്രംപിന്റെ ഭീഷണിയെ തള്ളി വെനസ്വേല രംഗത്ത് എത്തി. ട്രംപിന്റേത് കൊളോണിയൽ ഭീഷണിയാണെന്ന് വെനസ്വേലയുടെ വിദേശകാര്യമന്ത്രാലയം ഔദ്യോഗിക ​പ്രസ്താവനയിൽ പറഞ്ഞു.

‘വെനിസ്വേലയുടെ വ്യോമമേഖലയിലെ പരമാധികാരത്തെ ഭീഷണിപ്പെടുത്തുന്ന കൊളോണിയൽ ഭീഷണിയെ തള്ളുന്നു. വെനിസ്വേലൻ ജനതക്കെതിരെ നടക്കുന്ന അതിരുകടന്നതും നിയമവിരുദ്ധവും നീതീകരിക്കപ്പെടാത്തതുമായ മറ്റൊരു കടന്നാക്രമണമായി കണക്കാക്കി അപലപിക്കുന്നു,’- മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

നവംബർ ആദ്യവാരം വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ ദിവസങ്ങൾ എണ്ണപ്പെട്ടുവെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

Similar Posts