< Back
World
Vision loss depression claim fails as UK court pushes Nirav Modi trial
World

കാഴ്ചക്കുറവും വിഷാദവുമാണ്, വിചാരണ മാറ്റിവയ്ക്കണമെന്ന് നീരവ് മോദി; പറ്റില്ലെന്ന് യുകെ കോടതി; അപേക്ഷ തള്ളി

ഷിയാസ് ബിന്‍ ഫരീദ്
|
7 Feb 2026 9:29 AM IST

ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയിൽ നിന്ന് തിരിച്ചടി.

ലണ്ടൻ: വായ്പാ തട്ടിപ്പ് കേസിൽ ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേക്ക് മുങ്ങിയ ഇന്ത്യൻ വ്യവസായിയും പിടികിട്ടാപ്പുള്ളിയുമായ നീരവ് മോദിയുടെ വിചാരണ നീട്ടാനുള്ള അപേക്ഷ തള്ളി യുകെ കോടതി. മറ്റൊരു കേസിൽ വിചാരണ നീട്ടിവയ്ക്കണമെന്ന അപേക്ഷയാണ് കോടതി തള്ളിയത്. കാഴ്ചക്കുറവും വിഷാദവും ജയിലിലെ നിയന്ത്രണങ്ങളും മൂലം വിചാരണ വൈകിപ്പിക്കണമെന്ന ആവശ്യമാണ് ലണ്ടനിലെ ഹൈക്കോടതി വെള്ളിയാഴ്ച തള്ളിയത്. ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയിൽ നിന്ന് തിരിച്ചടി.

പഞ്ചാബ് നാഷണലിൽ ബാങ്കിലെ 12,000 കോടിയുടെ വായ്പാ തട്ടിപ്പ് കേസിൽ നീരവ് മോദിയെ ഇന്ത്യയിലേക്ക് നാടുകടത്തൽ നീക്കങ്ങൾ തുടരുന്നതിനിടെ, ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും എട്ട് മില്യൺ ഡോളറിന്റെ (72.5 കോടി രൂപ) വായ്പാ തട്ടിപ്പു കേസിലാണ് വടക്കൻ ലണ്ടനിലെ എച്ച്‌എംപി പെന്റൺവിൽ ജയിലിൽ നിന്ന് വീഡിയോ ലിങ്ക് വഴി നീരവ് മോദി കോടതിയിൽ ഹാജരായത്.

നീരവ് മോദി തുടർച്ചയായി കാണിക്കുന്ന നിസഹകരണം കേസ് നടപടിക്രമങ്ങൾ വൈകിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമായാണ് കാണുന്നതെന്ന് ജസ്റ്റിസ് സൈമൺ ടിങ്ക്ലർ വ്യക്തമാക്കി. മാർച്ച് 23 മുതൽ ആരംഭിക്കുന്ന എട്ട് ദിവസത്തെ വിചാരണയുടെ ഭാ​ഗമാവുന്നതിന് തടവുകാരന് ഗുരുതര ബുദ്ധിമുട്ടുകളൊന്നും നേരിടേണ്ടി വരില്ലെന്നും സാഹചര്യങ്ങളിൽ കാര്യമായ മാറ്റമില്ലാതെ കൂടുതൽ അപേക്ഷകൾ നൽകുന്നത് കോടതി നടപടിക്രമങ്ങളെ ദുരുപയോഗം ചെയ്യലാണെന്നും ജഡ്ജി നിരീക്ഷിച്ചു.

നീരവ് മോദിക്ക് കടുത്ത കാഴ്ച വൈകല്യമുണ്ടെന്നും‌ 60 ശതമാനം മാത്രമാണ് വായിക്കാനുള്ള കഴിവെന്നുമായിരുന്നു അഭിഭാഷകന്റെ വാദം. തൂടാതെ, ക്ലിനിക്കൽ ഡിപ്രഷനുണ്ട്. കമ്പ്യൂട്ടർ ഉപയോഗിക്കാൻ കഴിയില്ലെന്നും അഭിഭാഷകൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതെല്ലാം കോടതി തള്ളുകയായിരുന്നു.

വിജയ് മല്യയും നീരവ് മോദിയും അടക്കമുള്ള സാമ്പത്തിക കുറ്റവാളികള്‍ ബാങ്കുകളിൽ നിന്ന് 58,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി സർക്കാർ പാർലമെന്റിൽ വെളിപ്പെടുത്തിയിരുന്നു. സ്വത്ത് കണ്ടുകെട്ടലിലൂടെയും ലേലത്തിലൂടെയും ബാങ്കുകൾക്ക് ഇതുവരെ 19,187 കോടി രൂപ തിരിച്ചുപിടിക്കാൻ കഴിഞ്ഞതായും സർക്കാർ വ്യക്തമാക്കി. നീരവ് മോദി, വിജയ് മല്യ, നിതിന്‍ സന്ദേസര എന്നിവരുള്‍പ്പടെ 15 പേരെ പിടികിട്ടാപ്പുള്ളികളായ സാമ്പത്തിക കുറ്റവാളികളായി പ്രഖ്യാപിച്ചതായും കഴിഞ്ഞ വർഷം ഡിസംബറിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയെ അറിയിച്ചിരുന്നു.

സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തി രാജ്യം വിട്ടവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ. നാടുകടത്തുന്നതിന് എതിരെ നീരവ് മോദി സമർപ്പിച്ച ഹരജി നേരത്തെ ലണ്ടൻ ഹൈക്കോടതി തള്ളിയിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 12,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി 2018ലാണ് നീരവ് മോദി ബ്രിട്ടനിലേക്ക് രക്ഷപെട്ടത്. അഴിമതി പുറത്തുവരികയും വിവിധ ഏജൻസികൾ അന്വേഷണം ആരംഭിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇയാൾ രാജ്യം വിട്ടത്.

Similar Posts