World
ഗസ്സയിൽ ആശുപത്രികൾക്ക് നേരെ വ്യാപക ആക്രമണം; 24 മണിക്കൂറിനിടെ 84 മരണം
World

ഗസ്സയിൽ ആശുപത്രികൾക്ക് നേരെ വ്യാപക ആക്രമണം; 24 മണിക്കൂറിനിടെ 84 മരണം

Web Desk
|
25 March 2024 6:21 AM IST

വടക്കൻ ഗസ്സയിലേക്ക് കൂടുതൽ സഹായമെത്തിക്കണമെന്ന ആവശ്യം തള്ളി നെതന്യാഹു

ഗസ്സ: അൽശിഫക്കു നേരെയുള്ള ക്രൂരമായ നടപടികൾക്കു പിന്നാലെ അൽനാസർ, അൽ അമൽ ആശുപത്രികൾക്കുനേരെയും ഇസ്രായേൽ ആക്രമണം. ആശുപത്രികൾക്കുനേരെ കനത്ത ബോംബാക്രമണവും വെടിവെപ്പും തുടരുകയാണ്. രോഗികളും കൂട്ടിരിപ്പുകാരും അഭയം തേടിയെത്തിയവരും ഉൾപ്പെടെ ആയിരങ്ങളാണ് മൂന്നിടങ്ങളിലും മരണഭയത്തിൽ കഴിഞ്ഞുകൂടുന്നത്. പട്ടിണിക്കു പിന്നാലെ ആരോഗ്യ സംവിധാനം പൂർണമായും തകർത്ത് ആസൂത്രിത വംശഹത്യക്കുള്ള പദ്ധതിയാണ് ഇസ്രായേൽ ആവിഷ്കരിച്ചു വരുന്നതെന്ന് ഹമാസ് കുറ്റപ്പെടുത്തി. ആശുപത്രികൾക്കു നേരെയുള്ള ആക്രമണം ഉപേക്ഷിക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവർത്തിച്ചുള്ള അപേക്ഷയും ഇസ്രായേൽ തള്ളുകയാണ്. റഫയിലെ അഞ്ച് വസതികളിൽ ഇന്നലെ നടത്തിയ ആക്രമണത്തിലാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 27 പേർ കൊല്ലപ്പെട്ടത്.

പിന്നിട്ട 24 മണിക്കൂറിനിടെ ഇസ്രായേൽ ആക്രമണത്തിൽ 84 പേർകൂടി കൊല്ലപ്പെട്ടതോടെ ആകെ മരണസംഖ്യ 32,226 ആയി. പരിക്കേറ്റവരുടെ എണ്ണം 74,518 ആണ്. ഖാൻ യൂനിസ്, റഫ, ദൈർ അൽ ബലാഹ് എന്നിവിടങ്ങളിലും കഴിഞ്ഞദിവസം ശക്തമായ ബോംബാക്രമണം നടന്നു. ദേർ അൽ ബലാഹിൽ മാത്രം 10 പേർ കൊല്ലപ്പെട്ടു. ബന്ദി മോചനം വൈകുന്നതിൽ പ്രതിഷേധിച്ച് ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിൽ ആയിരങ്ങൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് പ്രകടനം നടത്തി. ഫലസ്തീൻ ഐക്യദാർഢ്യ പ്രതിഷേധങ്ങൾ യൂറോപ്പിലുടനീളം തുടരുന്നുണ്ട്.

പട്ടിണിയിലായ ഗസ്സയിലേക്ക് മാനുഷിക സഹായ പ്രവാഹം ഉണ്ടാകണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഭക്ഷണം കാത്തുനിന്നവർക്കു നേരെ ഇന്നലെയും ഇസ്രായേൽ ആക്രമണം നടത്തി. ഏതാനും പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. റഫ ആക്രമണത്തിൽ നിന്ന് പിന്മാറണമെന്ന് യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ആവശ്യപ്പെട്ടു. ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ അമേരിക്കൻ സന്ദർശന പശ്ചാത്തലത്തിലാണ് കമലാ ഹാരിസിന്റെ അഭ്യർഥന. ആക്രമണം നിർത്താതെ ബന്ദിമോചനം ഉണ്ടാകില്ലെന്ന് ഹമാസ് നേതൃത്വം അറിയിച്ചു.

Related Tags :
Similar Posts