< Back
World
ഫലസ്തീൻ അനുകൂല പ്രബന്ധമെഴുതി; ഇന്ത്യൻ വംശജനായ വിദ്യാർഥിയെ സസ്പെൻഡ് ചെയ്ത് അമേരിക്കൻ സർവകലാശാല
World

ഫലസ്തീൻ അനുകൂല പ്രബന്ധമെഴുതി; ഇന്ത്യൻ വംശജനായ വിദ്യാർഥിയെ സസ്പെൻഡ് ചെയ്ത് അമേരിക്കൻ സർവകലാശാല

Web Desk
|
10 Dec 2024 9:26 PM IST

നടപടി ശാന്തിയെക്കുറിച്ചെഴുതിയ പ്രബന്ധം അക്രമത്തിന് ആഹ്വാനം ചെയ്യുന്നതെന്ന് ആരോപിച്ച്

വാഷിങ്ടൺ ഡിസി: ഫലസ്തീൻ അനുകൂല പ്രബന്ധം എഴുതിയതിന് ഇന്ത്യൻ വംശജനായ വിദ്യാർഥിയെ സസ്‌പെൻഡ് ചെയ്ത് അമേരിക്കൻ സർവകലാശാലയായ എംഐടി (മാസച്യൂസറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി). പ്രഹ്ലാദ് അയ്യങ്കാർ എന്ന് പിഎച്ച്ഡി വിദ്യാർഥിയെയാണ് 2026 ജനുവരി വരെ സർവകലാശാല സസ്‌പെൻഡ് ചെയ്തത്. റിട്ടൺ റെവല്യൂഷൻ എന്ന് വിദ്യാർഥി മാഗസിനിലാണ് പ്രഹ്ലാദ് തന്റെ പ്രബന്ധം പ്രസിദ്ധീകരിച്ചത്. എന്നാൽ പ്രബന്ധം അക്രമത്തിന് ആഹ്വാനം ചെയ്യുന്നതാണെന്ന് പറഞ്ഞാണ് പ്രഹ്ലാദിനെതിരെ സർവകലാശാല നടപടിയെടുത്തത്. മാഗസീൻ സർവകലാശാല നിരോധിച്ചു.

അഞ്ച് വർഷത്തെ നാഷണൽ സയൻസ് ഫൗണ്ടേഷന്റെ ഗ്രാജ്യുവേറ്റ് റിസർച്ച് ഫെല്ലോഷിപ്പ് അവസാനിക്കുന്നതിനാൽ പ്രഹ്ലാദിന്റെ പഠനം നിലവിൽ അനിശ്ചിതത്വത്തിലാണ്.

അമേരിക്കൻ കാമ്പസുകളിൽ അഭിപ്രായ സ്വാതന്ത്രൃം നേരിടുന്ന വെല്ലുവിളിയാണ് തനിക്കെതിരായ നടപടി ഉയർത്തിക്കാണിക്കുന്നതെന്ന് സസ്‌പെൻഷനോട് പ്രതികരിച്ച് പ്രഹ്ലാദ് പറഞ്ഞു.

പ്രഹ്ലാദ് ലേഖനത്തിലുപയോഗിച്ചത് കാംപസിൽ അക്രമാസക്തമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്ന ഭാഷയാണെന്നാണ് എംഐടി സംഭവത്തിൽ പ്രതികരിച്ചത്.

ഇലക്ട്രിക്കൽ എഞ്ചിനിയറിങ് ആൻഡ് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ പഠിക്കുന്ന പ്രഹ്ലാദ് ഇത് രണ്ടാം തവണയാണ് സസ്‌പെൻഷനിരയാകുന്നത്. കഴിഞ്ഞ വർഷവും പ്രഹ്ലാദിനെ ഫലസ്തീൻ അനുകൂല പ്രകടനങ്ങൾ നടത്തിയതിനാണ് സസ്‌പെൻഡ് ചെയ്തത്.

പ്രഹ്ലാദിനെതിരായ എംഐടി നടപടി വർണവിവേചനമാണെന്ന് വിവേചനങ്ങൾക്കെതിരെ സർവകലാശാലയിൽ പ്രവർത്തിക്കുന്ന സംഘടനയായ എംഐടി കോയിലിഷൻ പറഞ്ഞു. ശാന്തിയെയും സമാധാനത്തെക്കുറിച്ചുമായിരുന്നു പ്രഹ്ലാദിന്റെ ലേഖനം, എന്നാൽ മുന്നറിയിപ്പ് കൊടുക്കുന്നതിന് പകരം പ്രഹ്ലാദിനെ സസ്‌പെൻഡ് ചെയ്തത് വിവേചനമാണെന്നും കൊയിലിഷൻ കൂട്ടിച്ചേർത്തു.

'പ്രബന്ധം അക്രമണത്തിന് ആഹ്വാനം ചെയ്യുന്നതാണ് ഇത് എംഐടിയിൽ വളരെ വലിയ പ്രതിഷേധപ്രകടനങ്ങൾക്ക് വഴിവെക്കും' എന്ന് സർവകലാശാല മാഗസീന്റെ എഡിറ്റർമാർക്ക് സന്ദേശമയച്ചിരുന്നു. ഇത് കൂടാതെ പ്രബന്ധത്തിൽ ഉപയോഗിച്ച ചിത്രങ്ങളിൽ ഫലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടിയായ പോപ്പുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് ഫലസ്തീന്റെ ലോഗൊ ഉണ്ടായിരുന്നു. യുഎസ് സ്റ്റേറ്റ് ഡിപാർട്ട്‌മെന്റിന്റെ രേഖകൾ പ്രകാരം ഈ പാർട്ടി ഒരു ഭീകരവാദ സംഘടനയാണ്. എന്നും സർവകലാശാല പറഞ്ഞു.

പ്രബന്ധത്തിൽ ഫലസ്തീനിലെ വിഷയം സമാധാന പാതയിൽ പരിഹരിക്കുന്നത് പ്രാവർത്തികമാകില്ല എന്നത് പറയുന്നുണ്ടെങ്കിലും ഒരു തരത്തിലുള്ള അക്രമണ ആഹ്വാനവും പ്രഹ്ലാദ് മുന്നോട്ടുവെക്കുന്നില്ലെന്ന് മാഗസീൻ വൃത്തങ്ങൾ പറഞ്ഞു.

താൻ ഭീകരവാദത്തെ പിന്തുണയ്ക്കുന്നെന്ന ആരോപണം വന്നത് താൻ പ്രബന്ധത്തിൽ നൽകിയ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ്, തനിക്കെതിരെ സർവകലാശാല സ്വീകരിച്ചത് വിചിത്രമായ നടപടിയാണ്, ഇത് മുഴുവൻ വിദ്യാർഥികളെ ജാഗരൂകരാക്കണം. തന്നെ പുറത്താക്കിയത് സർവകലാശാലയിലെ മുഴുവൻ വിദ്യാർഥികളുടെയും ജീവനക്കാരുടെയും അഭിപ്രായ സ്വാതന്ത്രത്തെ ഹനിക്കുന്നതാണെന്നും എഴുത്തിലൂടെയുള്ള വിപ്ലവത്തെ എതിർക്കുന്നതുമാണ്. അവകാശങ്ങളുടെ വ്യക്തമായ ലംഘനമാണിതെന്നും പ്രഹ്ലാദ് കൂട്ടിച്ചേർത്തു.

തനിക്കെതിരായ സർവകലാശാല നടപടിയിൽ ചാൻസിലർക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ് പ്രഹ്ലാദ്. ശരിയായ പാതയിൽ നിൽക്കുന്ന വിദ്യാർഥികളെ ക്രിമിനൽ ആയി ചിത്രീകരിക്കുന്നത് തടയാൻ തങ്ങൾ ഒരു കാംപെയിൻ ആരംഭിച്ചെന്നും, സർവകലാശാലയുടെ അടിച്ചമർത്തലിനെതിരെ ഒപ്പുശേഖരണം നടത്തി പ്രതിഷേധം തുടരുമെന്നും പ്രഹ്ലാദ് പറഞ്ഞു.

പ്രഹ്ലാദിനെതിരായ നടപടിയിൽ അമേരിക്കൻ സർവകലാശാലകളിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എംഐടി ചാൻസിലർക്കെതിരെ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടും പ്രഹ്ലാദിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടും നിരവധി വിദ്യാർഥികളാണ് സർവകലാശാലയിൽ പ്രകടനം നടത്തിയത്.

Similar Posts