അടി തെറ്റി അഫ്ഗാന്‍; 125 റണ്‍സിന് പുറത്ത്
ഇമ്രാൻ താഹിറിന്റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കൻ ബൗളിങ്ങിന് മുന്നിൽ അഫ്ഗാൻ ബാറ്റിങ് പട തകർന്നടിയുകയായിരുന്നു.
ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ മുട്ട് വിറച്ച് അഫാഗാനിസ്ഥാൻ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ അഫ്ഗാൻ ദക്ഷിണാഫ്രിക്കൻ ബൗളിങ്ങിന് മുന്നിൽ വെള്ളം കുടിച്ചപ്പോൾ, 48 ഓവറായി ചുരുക്കിയ മത്സരത്തിൽ 34.1 ഓവറിൽ 125 റൺസിന് എല്ലാവരും പുറത്തായി.
ഇമ്രാൻ താഹിറിന്റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കൻ ബൗളിങ്ങിന് മുന്നിൽ അഫ്ഗാൻ ബാറ്റിങ് പട തകർന്നടിയുകയായിരുന്നു. സൂക്ഷ്മതയോടെ തുടങ്ങിയ അഫ്ഗാൻ ഓപ്പണർമാരായ ഹസ്രത്തുള്ളയും (22) നൂർ അലി സദ്രാനും (32) പതിയെ സ്കോർബോർഡ് ചലിപ്പിച്ച് തുടങ്ങിയെങ്കിലും, ഇരുവരും പുറത്തായ ശേഷമെത്തിയവർ നിലയുറപ്പിക്കും മുമ്പേ ഔട്ടാവുകയായിരുന്നു.
വാലറ്റത്ത് പിടിച്ച് നിന്ന റാഷിദ് ഖാനാണ് (35) വൻ നാണക്കേടിൽ നിന്ന് അഫ്ഗാനെ കരകയറ്റിയത്. അഫ്ഗാൻ നിരയിൽ വേറാർക്കും രണ്ടക്കം കടക്കാനായില്ല.
ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഇമ്രാൻ താഹിർ നാല് വിക്കറ്റ് എടുത്തു. ക്രിസ് മോറിസ് മൂന്നും അൻഡെെൽ ഫെലുൿവായൊ രണ്ട് വിക്കറ്റുമെടുത്തു. റബാദ ഒരു വിക്കറ്റ് നേടി.
Adjust Story Font
16