മോര്‍ഗന്‍ ഷോയില്‍ അഫ്ഗാനെ കീഴടക്കി ഇംഗ്ലണ്ട്
അഫ്ഗാനെതിരെ 150 റണ്‍സിന്റെ തകർപ്പൻ ജയവുമായി ഇംഗ്ലണ്ട്. ഇംഗ്ലണ്ട് ഉയർത്തിയ 398 റൺസെന്ന കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാന് നിശ്ചിത ഓവറിൽ 8 വിക്കറ്റിന് 247 റൺസെടുക്കാനെ സാധിച്ചുള്ളു. 71 പന്തിൽ നിന്നും നാല് ബൗണ്ടറിയും 17 സിക്സുമടക്കം തകർപ്പൻ സെഞ്ച്വറി നേടിയ നായകൻ ഇയോൺ മോർഗന്റെ (148) കരുത്തിലായിരുന്നു ഇംഗ്ലീഷുകാർ ഈ ലോകകപ്പിലെ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
പൊരുതാനുറച്ച് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടമായി. ഓപ്പണർ നൂർ അലി സർദാൻ സംപൂജ്യനായി മടങ്ങുമ്പോൾ സ്കോർ നാല് റൺസ്. തുടർന്നെത്തിയ റഹ്മത്ത് ഷായും (46) നായകൻ നായിബും (37) ചേർന്ന് പതിയെ സ്കോർ ചലിപ്പിച്ചു. തുടർന്നെത്തിയ ഷഹീദിയും (76) അസ്ഗാർ അഫഗാനും (44) ഇംഗ്ലീഷ് ബൗളിങ് നിരയെ പ്രതിരോധിച്ചെങ്കിലും വിജയം എത്തിപ്പിടിക്കാവുന്നതിലും അകലെയായിരുന്നു.
നേരത്തെ, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് 397 റൺസ് അടിച്ചു കൂട്ടിയത്. ഓപ്പണിങ്ങിനിറങ്ങിയ ജെയിംസ് വിൻസും (26) അർധ സെഞ്ച്വറി നേടിയ ജോൺ ബെയർസ്റ്റോയും (90) ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് ഇംഗ്ലണ്ടിന് നൽകിയത്. തുടർന്നെത്തിയ ജോ റൂട്ടും (88) മോശമാക്കിയില്ല. 9 പന്തിൽ നിന്നും നാല് സിക്സും ഒരു ബൗണ്ടറിയുയമടക്കം 31 റൺസ് അടിച്ച മുഈൻ അലി അവസാന ഓവറുകളിൽ കത്തിക്കയറിയതോടെ സ്കോർ കുതിച്ചു.
ക്രീസിൽ തകർത്ത് കളിച്ച മോർഗൻ, ഒരു ഏകദിന മത്സരത്തൽ ഏറ്റവും കൂടുതൽ സിക്സറുകൾ പായിച്ച റെക്കോർഡും ഇതോടെ സ്വന്തം പേരിലാക്കി. അഫ്ഗാൻ നിരിയിൽ പന്തെടുത്തവരെല്ലാം നല്ല രീതിയിൽ തല്ല് വാങ്ങിക്കൂട്ടി. ദൗലത്ത് സദ്‍റാനും ഗുൽബദൻ നായിബും മൂന്ന് വിക്കറ്റ് വീതമെടുത്തു.
Adjust Story Font
16