റോഡിൽ ആണി തറച്ചു, ബാരിക്കേഡിന് മുകളിൽ മുൾവേലി കെട്ടി; ഭരണകൂടം കർഷകരെ നേരിടുന്ന വിധം
കർഷകർ പാർലമെന്റിലേക്ക് മാർച്ച് ചെയ്യുമെന്ന ഭീതിയെ തുടർന്ന് കോട്ട പോലെയായിരുന്നു അതിർത്തി
ന്യൂഡൽഹി: കർഷക സമരത്തെ നേരിടാൻ ഇതുവരെയില്ലാത്ത സുരക്ഷാ മുൻകരുതലുകളാണ് പൊലീസ് ഡൽഹി അതിർത്തിയിൽ ഒരുക്കിയിട്ടുള്ളത്. ബജറ്റ് നടക്കുന്ന വേളയിൽ കർഷകർ പാർലമെന്റിലേക്ക് മാർച്ച് ചെയ്യുമെന്ന ഭീതിയെ തുടർന്ന് കോട്ട പോലെയായിരുന്നു അതിർത്തി.
കർഷക സമരത്തിന്റെ പ്രധാന കേന്ദ്രങ്ങളായ ഗാസിപ്പൂർ, തിക്രി, സിംഗു എന്നിവിടങ്ങളിലായിരുന്നു യുദ്ധസമാനമായ സാഹചര്യങ്ങൾ. കർഷകർ ബാരിക്കേഡുകൾക്ക് മുകളിലൂടെ കടക്കുന്നത് തടയാനായി അതിനു മുകളിൽ കമ്പി വേലികൾ സ്ഥാപിച്ചിരുന്നു.
ബാരിക്കേഡുകൾക്ക് ശേഷം ദേശീയ പാതയിൽ മൂന്നു നിരയായി ഇരുമ്പാണികളും തറച്ചുവച്ചു. ഡ്രോൺ ക്യാമറകളും നിരീക്ഷണത്തിനുണ്ടായിരുന്നു.
അതിനിടെ, ഫെബ്രുവരി ആറിന് രാജ്യവ്യാപകമായി റോഡ് തടയൽ സമരം നടത്താൻ കർഷകർ തീരുമാനിച്ചിട്ടുണ്ട്. പകൽ പന്ത്രണ്ടു മുതൽ മൂന്നു മണിവരെ എല്ലാ ദേശീയ പാതകളും ഉപരോധിക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം.
മതിലുകളല്ല, പാലങ്ങൾ പണിയൂ: രാഹുൽ
ഡൽഹി അതിർത്തിയിൽ കർഷകരെ ബാരിക്കേഡുകൾ കെട്ടി നേരിടാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ വിമർശിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽഗാന്ധി രംഗത്തെത്തി. സർക്കാറേ, മതിലുകളല്ല പാലങ്ങൾ പണിയൂ എന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. അതിർത്തിയിലെ പൊലീസ് ബന്തവസ്സിന്റെ ചിത്രങ്ങൾക്കൊപ്പമാണ് രാഹുലിന്റെ ട്വീറ്റ്.
Adjust Story Font
16