‘നിങ്ങള്‍ക്ക് ആള് മാറീന്നാ തോന്നുന്നേ’; സംവിധായകന്‍ അനില്‍ മേനോനെതിരായ ‘പൊങ്കാല’ കിട്ടിയത് നടന്‍ രജിത് മേനോന്, ശ്രദ്ധിക്കണമെന്ന് താരം
പാലക്കാട് മെഡിക്കല്‍ കോളജില്‍ നടൻ ബിനീഷ് ബാസ്റ്റിന് അധിക്ഷേപം നേരിട്ട സംഭവത്തിൽ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. സംവിധായകന്റെ ഔദ്യോഗിക പേജിലും അല്ലാതെയും വലിയ രീതിയിലാണ് ആളുകള്‍ വിമര്‍ശനം തൊടുത്തുവിട്ടത്. പേജിലൂടെയുള്ള അസഭ്യവര്‍ഷത്തിന് പുറമെ മെസേജായും ഫോണിലൂടെയും തെറിവിളി കേള്‍ക്കുന്നുണ്ട് എന്ന് സംവിധായകന്‍ ഇന്ന് വെളിപ്പെടുത്തിയിരുന്നു.
ये à¤à¥€ पà¥�ें- സംവിധായകന്‍ അനില്‍ മേനോനും പ്രിന്‍സിപ്പാളിനും വിദ്യാര്‍ഥി യൂണിയനുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
ഇതിനിടയില്‍ സംവിധായകനെ അത്ര പരിചയമില്ലാത്ത ചിലര്‍ സംവിധായകനുള്ള അസഭ്യങ്ങള്‍ എല്ലാം തന്നെ നടന്‍ രജിത് മേനോന് മേല്‍ ചൊരിഞ്ഞു. താരത്തിന്റെ വിക്കിപീഡിയ പേജില്‍ ഇതിന് മുമ്പ് ആരോ ഒരാള്‍ പിതാവ് എന്ന കോളത്തിന് നേരെ അനില്‍ രാധാകൃഷ്ണ മേനോന്‍ എന്ന് രേഖപ്പെടുത്തിയതാണ് താരത്തിന് പുലിവാലായത്. ഇതിന്റെ സത്യാവസ്ഥ തിരിച്ചറിയാത്ത പലരും പിതാവിനെയും തന്നെയും അസഭ്യം വിളിച്ച് മെസേജും അയച്ചതായി രജിത് മേനോന്‍ ഫേസ്ബുക്കിലൂടെ പരാതി പറഞ്ഞു. തന്റെ പിതാവിന്റെ പേര് രവി മേനോന്‍ ആണെന്നും ഗൂഗിളോ വിക്കിപീഡിയയോ പറയും പോലെ അനില്‍ രാധാകൃഷ്ണ മേനോനല്ല എന്നും രജിത് മേനോന്‍ പറയുന്നു. അനില്‍ രാധാകൃഷ്ണ മേനോനുമായി ഒരു ബന്ധവുമില്ലെന്നും സംവിധായകന്‍ എന്ന നിലയില്‍ ഒന്ന്, രണ്ട് പ്രാവശ്യം കണ്ടിട്ടുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. കാര്യങ്ങള്‍ അറിഞ്ഞതിന് ശേഷം മാത്രം പോസ്റ്റുകള്‍ പങ്കുവെക്കുകയും മെസേജ് ചെയ്യുകയും ചെയ്യണമെന്നും രജിത് മേനോന്‍ ആളുകളോട് അഭ്യര്‍ത്ഥിച്ചു. ഗൂഗിളിലെയും വിക്കിപീഡിയയിലെയും തെറ്റുകള്‍ ഉടന്‍ തിരുത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ടെന്നും പാലക്കാട് നടന്ന സംഭവം സിനിമാതാരമെന്ന നിലയില്‍ നിര്‍ഭാഗ്യകരമായി പോയെന്നും രജിത് മേനോന്‍ പറഞ്ഞു.
ഇന്നലെയാണ് പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ കോളേജ് ഡേ പരിപാടിയില്‍ മുഖ്യാതിഥി ആയി പങ്കെടുക്കാന്‍ എത്തിയ ബിനീഷിനെ മറ്റൊരു മുഖ്യാതിഥിയായ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ വേദിയില്‍ കയറരുതെന്ന് ആവശ്യപ്പെട്ടത്. ‘ഇയാൾ വേദിയിലുണ്ടെങ്കിൽ ഞാൻ ഇരിക്കില്ല, സംസാരിക്കില്ല. എന്റെ സിനിമകളിൽ ചാൻസ് ചോദിച്ചു വന്ന ഒരുമൂന്നാം കിട നടനൊപ്പം വേദി പങ്കിടാൻ എനിക്ക് പറ്റില്ല’ എന്നിങ്ങനെ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോന്‍ പറഞ്ഞതായി നടന്‍ ബിനീഷ് ബാസ്റ്റിന്‍ പറഞ്ഞു. താരം പിന്നീട് വേദിയില്‍ വരികയും സ്റ്റേജില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ബിനീഷ് ബാസ്റ്റിനെ പിന്തുണച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നിരുന്നു. സംഭവത്തില്‍ ഫെഫ്ക്ക അനില്‍ രാധാകൃഷ്ണ മേനോനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.
Adjust Story Font
16