അവസാന ചിത്രം ആത്മഹത്യക്കെതിരെ സംസാരിച്ച ചിച്ചോരെ; ജീവിതത്തില്‍ സംഭവിച്ചത് മറിച്ച്!
ബോക്സ് ഓഫീസില്‍ വലിയ വിജയമായ ചിച്ചോരെ ആത്മഹത്യകള്‍ക്കെതിരായ ചിത്രം എന്ന നിലയില്‍ ശ്രദ്ധേയമായിരുന്നു
അന്തരിച്ച നടന്‍ സുശാന്ത് സിങ് രാജ്പുതിന്‍റെ അവസാന ചിത്രം ആത്മഹത്യക്കെതിരെ സംസാരിച്ച ചിച്ചോരെ. പക്ഷെ താരത്തിന്‍റെ ജീവിതത്തില്‍ സംഭവിച്ചത് സിനിമക്ക് അപ്പുറത്തുള്ള ജീവിതയാഥാര്‍ത്ഥ്യങ്ങളാണ്. ബോക്സ് ഓഫീസില്‍ വലിയ വിജയമായ ചിച്ചോരെ ആത്മഹത്യകള്‍ക്കെതിരായ ചിത്രം എന്ന നിലയില്‍ ശ്രദ്ധേയമായിരുന്നു. മകന്‍റെ ആത്മഹത്യക്ക് ശേഷം തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടി പിതാവും സുഹൃത്തുക്കളും ശ്രമിക്കുന്നത് രസകരമായി പങ്കുവെക്കുന്നതായിട്ടാണ് ചിച്ചോരെ അവതരിപ്പിച്ചത്. സുശാന്തിന് പുറമെ ശ്രദ്ധകപ്പുറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.
1986 ജനുവരി 21ന് പാട്നയിലാണ് സുശാന്ത് സിങ് രാജ്പുതിന്‍റെ ജനനം. ടിവി സീരിയലിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ചേതൻ ഭഗത്തിന്‍റെ ത്രീ മിസ്റ്റേക്സ് ഓഫ് ലൈഫ് എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് കപൂറിന്‍റെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ കൈ പോ ചെ ആണ് ആദ്യ ചിത്രം. പിന്നീട് അതെ വര്‍ഷം പുറത്തിറങ്ങിയ ശുദ്ധ് ദേശീ റോമാൻസ് വലിയ വിജയം നേടി. ഈ ചിത്രത്തോടെ സുശാന്ത് ബോളിവുഡിലെ മുന്‍നിരതാരപരിവേഷം സ്വന്തമാക്കി.
നെറ്റ്ഫ്ലിക്‌സ് സിനിമ ഡ്രൈവിലാണ് സുശാന്ത് സിങ് രജ്പുതിനെ അവസാനമായി കണ്ടത്. ചുരുങ്ങിയകാലത്തിനിടെ യുവാക്കള്‍ക്കിടയില്‍ ശ്രദ്ധേയനാകാന്‍ താരത്തിനായിരുന്നു. കഴിഞ്ഞ ആറു മാസമായി സുശാന്തിനു മാനസികമായ പ്രശ്നങ്ങൾ അലട്ടിയിരുന്നതായാണ് പൊലീസിന്‍റെ പ്രാഥമിക റിപ്പോർട്ട്. ഇതാകും ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് അടുത്ത സുഹൃത്തുക്കൾ പറയുന്നത്. സുശാന്തിന് വ്യക്തിപരമായി പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് സഹപ്രവര്‍ത്തകയും ഹെയര്‍ സ്റ്റൈലിസ്റ്റുമായ സ്വപ്ന ഭവാനി ട്വിറ്ററിലൂടെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. കുറച്ച് വര്‍ഷങ്ങളായി സുശാന്ത് പ്രശ്നങ്ങളിലൂടെയാണ് കടന്നുപോയിരുന്നതെന്നും ബോളിവുഡ് ഇന്‍ഡസ്ട്രിക്കകത്തെ ആരും തന്നെ കൂടെ നിന്നിരുന്നില്ലെന്നും സ്വപ്ന ഭവാനി ട്വിറ്ററില്‍ കുറിച്ചു. ബോളിവുഡ് ഇന്‍ഡസ്ട്രീക്കകത്ത് ആരും തന്നെ സുഹൃത്തുക്കളായി കാണില്ലെന്നും സ്വപ്ന ട്വീറ്റിലൂടെ പങ്കുവെച്ചു.
Adjust Story Font
16