പാസ്പോര്‍ട്ട് നിറംമാറ്റം; തീരുമാനം പിന്‍വലിച്ച കേന്ദ്ര നീക്കത്തിൽ പ്രവാസ ലോകത്ത് ആഹ്ലാദം
പാസ്പോര്‍ട്ട് നിറംമാറ്റം; തീരുമാനം പിന്‍വലിച്ച കേന്ദ്ര നീക്കത്തിൽ പ്രവാസ ലോകത്ത് ആഹ്ലാദം
ശക്തമായ പ്രതിഷേധവും നിയമ നടപടികളുമാണ് കേന്ദ്രത്തെ കൊണ്ട് നിലപാട് തിരുത്തിച്ചത്
എമിഗ്രേഷൻ പരിശോധന ആവശ്യമായവരുടെ പാസ്പോർട്ടിന് ഓറഞ്ച് നിറമുള്ള പുറംചട്ട ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിച്ച കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രവാസ ലോകത്ത് ആഹ്ലാദം. ശക്തമായ പ്രതിഷേധവും നിയമ നടപടികളുമാണ് കേന്ദ്രത്തെ കൊണ്ട് നിലപാട് തിരുത്തിച്ചത്.
ഇ.സി.ആർ ആവശ്യമായവർക്ക് ഓറഞ്ച് പാസ്പോർട്ട് നൽകാനുള്ള വിദേശകാര്യ മന്ത്രാലയ വിദഗ്ധ സമിതിയുടെ നിർദേശം കേന്ദ്രസർക്കാർ അപ്പടി അംഗീകരിക്കുകയായിരുന്നു. ഒപ്പം പാസ്പോർട്ടിന്റെ അവസാന പേജിലെ വിലാസം ഉൾപ്പെടെയുള്ള വ്യക്തിവിവരങ്ങൾ വേണ്ടെന്നു വെക്കാനും തീരുമാനിച്ചു. പാസ്പോർട്ട് കളർ കോഡിലൂടെ പൗരന്മാരെ വേർതിരിക്കാനുള്ള നടപടിയാണിതെന്ന വ്യാപക പ്രതിഷേധത്തെ തുടർന്നാണു തീരുമാനം മാറ്റിയത്. എല്ലാ ഗൾഫ് നാടുകളിലും പ്രതിഷേധം ശക്തമായിരുന്നു.
കേന്ദ്ര തീരുമാനത്തെ ചോദ്യം ചെയ്തു ദുബൈയിലെ അഡ. ഷംസുദ്ദീൻ കരുനാഗപ്പള്ളി ഹൈക്കോടതിയിൽ ഹർജി നൽകി്യതും വഴിത്തിരിവായി. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും ചീഫ് പാസ്പോർട്ട് ഓഫിസർക്കും കോടതി നോട്ടിസ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് തീരുമാനം റദ്ദാക്കിയത്. തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രവാസികളാണ് കേന്ദ്രത്തിന് പരാതി നൽകിയത്.
പത്താം ക്ലാസ് പാസാകാത്തവരും നികുതിദായകരല്ലാത്തവരും വിദേശത്തു ജോലി തേടി എത്തുമ്പോൾ എമിഗ്രേഷൻ പരിശോധന നിർബന്ധമാണ്. കുറഞ്ഞ സാമ്പത്തിക, വിദ്യാഭ്യാസ നിലവാരമുള്ളവരുടെ പാസ്പോർട്ട് കളർ കോഡിലൂടെ വേർതിരിക്കാനുള്ള നടപടി ഭരണഘടനാ വിരുദ്ധമാണെന്ന വിലയിരുത്തൽ ഒടുവിൽ കേന്ദ്രത്തിനുംബോധ്യമായെന്നാണ് പിൻവലിക്കൽ നടപടി തെളിയിക്കുന്നത്.
Adjust Story Font
16