നിയന്ത്രണം കർശനമാക്കിയ ദുബൈ ദേര അൽറാസിൽ താമസക്കാരുടെ വൈദ്യപരിശോധനക്ക് വിപുല പദ്ധതി
കാലത്തു മുതൽ വൈകീട്ടു വരെ നീണ്ടുനിന്ന പരിശോധനാ ദൗത്യം ആയിരത്തിലേറെ പേർക്ക് ഗുണം ചെയ്തു
നിയന്ത്രണം കർശനമാക്കിയ ദുബൈ ദേര അൽറാസിൽ താമസക്കാരുടെ വൈദ്യപരിശോധനക്ക് വിപുല പദ്ധതി. ദൂബൈ ആരോഗ്യ വകുപ്പാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. വിവിധ ആശുപത്രികൾ, സന്നദ്ധ സംഘടനകൾ, വ്യക്തികൾ എന്നിവരുടെ കൂട്ടായ പിന്തുണയോടെയാണ് പരിശോധനാ നടപടികൾ.
കടുത്ത നിയന്ത്രണം പ്രാബല്യത്തിലായി രണ്ടു ദിവസം പിന്നിടുന്ന ദേര നായിഫിലും സമീപ പ്രദേശങ്ങളിലുമാണ് സമഗ്ര വൈദ്യപരിശോധനാ സംവിധാനം ഏർപ്പെടുത്തിയത്. കാലത്തു മുതൽ വൈകീട്ടു വരെ നീണ്ടുനിന്ന പരിശോധനാ ദൗത്യം ആയിരത്തിലേറെ പേർക്ക് ഗുണം ചെയ്തു.
ദുബൈ ആരോഗ്യ വകുപ്പിന്‍റെ മേൽനോട്ടത്തിൽ നടന്ന വൈദ്യ പരിശോധനയിലും കോവിഡ് ടെസ്റ്റിലും ദുബൈയിലെ പ്രമുഖ ആതുരസ്ഥാപനങ്ങളും പങ്കുചേർന്നു. മെഡിയോർ, ആസ്റ്റർ, പ്രൈം മെഡിക്കൽ സ്ഥാപനങ്ങളാണ് പദ്ധതിയുടെ ഭാഗമായിരിക്കുന്നത്. നിരവധി ഡോക്ടർമാർ, നഴ്സുമാർ, സാങ്കതിക വിദഗ്ധർ എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധനക്കായി രംഗത്തു വന്നത്.
കെട്ടിടങ്ങളിൽ നിന്ന് എല്ലാ താമസക്കാരെയും പരിശോധനക്ക് വിധേയമാക്കാനാണ് പരിപാടി. രോഗലക്ഷണം മുൻനിർത്തി കോവിഡ് ടെസ്റ്റും നടത്തുന്നുണ്ട്. അടുത്ത ദിവസങ്ങളിലും പരിശോധനാ നടപടികൾ തുടരും.
ദുബൈയിലെ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി ഉൾപ്പെടെയുള്ളവർ ആവശ്യമായ സഹകരണവുമായി രംഗത്തുണ്ട്
Adjust Story Font
16