ഗള്‍ഫില്‍ കോവിഡ് മരണം ഉയരുന്നു
ആറു പേർ കൂടി മരിച്ച സൗദിയിൽ കോവിഡ് മരണ സംഖ്യ 79 ആയി. 5 മരണം റിപ്പോർട്ട് ചെയ്ത യു.എ.ഇയിൽ എണ്ണം 33 ആണ്.
ഗൾഫിൽ കോവിഡ് മൂലമുള്ള മരണം കൂടുന്നു. സൗദിയിലും യു.എ.ഇയിലുമായി 11 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇതോടെ ഗൾഫിലെ കോവിഡ് മരണം 133 ആയി. ഒമാനിൽ 109 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഗൾഫിലെ മൊത്തം രോഗികളുടെ എണ്ണം 18,976 ആയി.
ആറു പേർ കൂടി മരിച്ച സൗദിയിൽ കോവിഡ് മരണ സംഖ്യ 79 ആയി. 5 മരണം റിപ്പോർട്ട് ചെയ്ത യു.എ.ഇയിൽ എണ്ണം 33 ആണ്. മിക്ക രാജ്യങ്ങളിലും രോഗികളുടെ എണ്ണത്തിൽ കുതിച്ചു ചാട്ടം പ്രകടമാണ്. 1600 ലേറെ പേർക്കാണ് പുതുതായി രോഗം സ്ഥീരീകരിച്ചത്. വരും ദിവസങ്ങളിലും രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനക്ക് സാധ്യതയുണ്ടെന്ന് ഗൾഫ് ആരോഗ്യ മന്ത്രാലയങ്ങൾ വ്യക്തമാക്കി.
കുവൈത്തിൽ രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം പെരുകുകയാണ്. എന്നാൽ സൗദിയിൽ 186 ഇന്ത്യക്കാർക്ക് മാത്രമാണ് കോവിഡ് പിടിപെട്ടതെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് അറിയിച്ചു. സൗദിയിൽ കോവിഡ് മൂലം മരിച്ചവരിൽ രണ്ട് മലയാളികളും ഉൾപ്പെടും. 3300ലേറെ പേർക്ക് രോഗം സുഖപ്പെട്ടതാണ് ഗൾഫ് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സാന്ത്വനം പകരുന്ന വാർത്ത. രോഗവ്യാപനം തടയാൻ ഏർപ്പെടുത്തിയ നിയന്ത്രണ നടപടികൾ തുടരും. ഖത്തറിൽ വിവിധ നിയന്ത്രണങ്ങൾ രണ്ടാഴ്ചക്കാലത്തേക്ക് കൂടി നീട്ടി. അബൂദബിക്കും ദുബൈക്കും പിന്നാലെ ഷാർജയിലും നിർമാണ മേഖലയിലെ സാധാരണ തൊഴിലാളികൾ എമിറേറ്റിനു പുറത്തേക്ക് യാത്ര ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തി.
ലേബർ ക്യാമ്പുകളിലെ രോഗവ്യാപനം തടയാൻ സൗദി ഉൾപ്പെടെ മിക്ക ഗൾഫ് രാജ്യങ്ങൾ ബദൽ താമസ സംവിധാനങ്ങൾ ഒരുക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്. ദുബൈ വേൾഡ് ട്രേഡ് സെന്റർ കോവിഡ് ഹോസ്പിറ്റലാക്കി മാറ്റും. സേവന പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ സൗദിയിലെ ഇന്ത്യൻ എംബസി തീരുമാനിച്ചു. കുവൈത്തിൽ കാലാവധി തീർന്ന എല്ലാ വിസകളും മെയ് 31 വരെ നീട്ടി. കോവിഡുമായി ബന്ധപ്പെട്ട് പ്രവാസികളെ നിന്ദിക്കുമാറ് സമൂഹ മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം നടത്തിയ യു.എ.ഇ മാധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്തു.
ഇന്ത്യയിൽ നിന്ന് മലേറിയ പ്രതിരോധ മരുന്നുകൾ ധാരാളമായി യു.എ.ഇയിൽ എത്തിക്കും. യാത്രക്കാർക്ക് റാപിഡ് കോവിഡ് ടെസ്റ്റ് നടത്താൻ എമിറേറ്റ്സ് എയർലൈൻസ് തീരുമാനിച്ചു.
Adjust Story Font
16