കോവിഡ് ചികിത്സക്ക് സൊട്രോവിമാബ് മരുന്ന്ഫലപ്രദമെന്ന് അബൂദബി
നൂറുകണക്കിന് രോഗികൾക്കാണ് മരുന്നിന്‍റെ ഫലം ലഭിച്ചത്
സൊട്രോവിമാബ് മരുന്ന് ഉപയോഗിച്ച കോവിഡ് ചികിത്സക്ക് മികച്ച ഫലം. നൂറുകണക്കിന് രോഗികൾക്കാണ് മരുന്നിന്‍റെ ഫലം ലഭിച്ചത്. കോവിഡാനന്തര രോഗങ്ങളെ മരുന്ന് ഫലപ്രദമായി പ്രതിരോധിക്കുമെന്നാണ് കണ്ടെത്തൽ.
അബൂദബി ഹെൽത്ത് ഡിപ്പാർട്മെന്‍റും ദുബൈ ഹെൽത്ത് അതോറിറ്റിയുമായി ചേർന്ന് ജൂൺ 30 മുതൽ ജൂലൈ 13 വരെ നടത്തിയ ചികിത്സയുടെ ഫലമാണ് പുറത്തുവിട്ടത്. രണ്ടാഴ്ചക്കുള്ളിൽ 6175 രോഗികൾക്കാണ് സൊട്രോവിമാബ് നൽകിയത്. ഇതിൽ 52 ശതമാനം പേരും 50 വയസ്സിന് മുകളിലുള്ളവരോ കാൻസർ, ഹൃദ്രോഗം, പ്രമേഹം ഉൾപ്പെടെയുള്ള രോഗമുള്ളവരോ ആയിരുന്നു. 97 ശതമാനം പേരും 14 ദിവസത്തിനുള്ളിൽ രോഗമുക്തരായി. ഒരാൾ പോലും മരിച്ചില്ല. 99 ശതമാനം പേർക്കും ഐ.സി.യു വാസം വേണ്ടിവന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സൊട്രോവിമാബിന് അനുമതി നൽകിയ ലോകത്തെ ആദ്യ രാജ്യമാണ് യു.എ.ഇ.
ആദ്യഘട്ട പരീക്ഷണത്തിന് ശേഷമാണ് രോഗികൾക്ക് നൽകിയത്. പ്രായപൂർത്തിയായവർ, ഗർഭിണികൾ, 12 വയസിന് മുകളിലുള്ള കുട്ടികൾ എന്നിവരിൽ കോവിഡ് ഗുരുതരമാകുന്നവർക്കാണ് സൊട്രോവിമാബ് നൽകുന്നത്. യു.എസ് ഹെൽത്ത്കെയർ കമ്പനിയായ ജി.എസ്.കെ കണ്ടെത്തിയ മോണോക്ലോണൽ ആന്‍റി ബോഡിയാണ് സൊട്രോവിമാബ്. 24 മണിക്കൂറിനുള്ളിൽ രോഗികൾക്ക് ആശുപത്രി വിടാൻ പുതിയ ചികിത്സ ഉപകരിക്കും.
Adjust Story Font
16