'വി സ്റ്റാൻഡ് വിത്ത് കേരള'; മഴക്കെടുതി ബാധിതർക്കുള്ള ആദ്യ ഘട്ട സഹായം ഈ മാസം അവസാനത്തോടെ
പ്രവാസി സംഘടനകളുടെ സഹായത്തോടെ കോട്ടയം ഇടുക്കി പത്തനം തിട്ട ജില്ലകളിലെ മഴക്കെടുതി ബാധിതരെ സഹായിക്കാൻ ഇന്ത്യൻ എംബസ്സിയുടെ മേൽനോട്ടത്തിൽ ആരംഭിച്ച പദ്ധതിയാണ് 'വി സ്റ്റാൻഡ് വിത്ത് കേരള'.
കേരളത്തിൽ മഴക്കെടുതി ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ആരംഭിച്ച 'വി സ്റ്റാൻഡ് വിത്ത് കേരള' പദ്ധതി വിജയത്തിലേക്ക്. പദ്ധതി വഴിയുള്ള ആദ്യഘട്ട സഹായം ഈ മാസം അവസാനത്തോടെ വിതരണം ചെയ്യാൻ കഴിഞ്ഞ ദിവസം ചേർന്ന കമ്മ്യൂണിറ്റി നേതാക്കളുടെ യോഗം തീരുമാനിച്ചു.
പ്രവാസി സംഘടനകളുടെ സഹായത്തോടെ കോട്ടയം ഇടുക്കി പത്തനം തിട്ട ജില്ലകളിലെ മഴക്കെടുതി ബാധിതരെ സഹായിക്കാൻ ഇന്ത്യൻ എംബസ്സിയുടെ മേൽനോട്ടത്തിൽ ആരംഭിച്ച പദ്ധതിയാണ് 'വി സ്റ്റാൻഡ് വിത്ത് കേരള'. മഴക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ച 400 പേർക്ക് അടിയന്തിര സഹായമായി 2500 രൂപ വീതം നൽകാനും ഇതിനായി പ്രവാസിസംഘടനകളുടെ പങ്കാളിത്തത്തോടെ പത്തുലക്ഷം രൂപ സ്വരൂപിക്കാനും ആയിരുന്നു ആദ്യ തീരുമാനം. എന്നാൽ ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ കൂട്ടായ്മകൾ ഒന്നിച്ചതോടെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 25 ലക്ഷം രൂപയിലേറെ പദ്ധതിയിലേക്ക് എത്തി .
ഇതോടെ കഴിഞ്ഞ ദിവസം ചേർന്ന ഓൺലൈൻ യോഗത്തിൽ അടിയന്തിര സഹായം ഒരാൾക്ക് 5000 എന്നതോതിൽ ഉയർത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഈ മാസം അവസാനത്തോടെ പണം അർഹതപ്പെട്ടവർക്ക് കൈമാറുമെന്ന് പദ്ധതി കൺവീനർ ഡോ അമീർ അഹമ്മദ് അറിയിച്ചു. അർഹരായ ഗുണഭോകതാക്കളെ കണ്ടെത്തുന്നതിനും സഹായവിതരണം ഏകോപിപ്പിക്കുന്നതിനും മറ്റുമായി നാല് ഉപസമിതികളെ തെരഞ്ഞെടുത്തതായും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗുണഭോകതാക്കളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട് .
Adjust Story Font
16