ഒമാനില്‍ കനത്ത മഴ; പല പ്രദേശങ്ങളും വെള്ളത്തിനടിയില്‍
തുടർച്ചയായി പെയ്യുന്ന മഴയിൽ ഇതുവരെ ആറ് ജീവനുകളാണ് പൊലിഞ്ഞത്
ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ അതിശക്തമായ മഴ തുടരുന്നു. റോഡുകളിൽ വെള്ളം കയറി വിവിധ സ്ഥലങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി.മസ്‌കത്ത്, തെക്ക്-വടക്ക് ബത്തിന, ബുറൈമി, ദാഖിലിയ, തെക്ക്-വടക്ക് ശർഖിയ, മുസന്ദം ദാഹിറ, ഗവർണറേറ്റുകളിലെ വിവിധ വിലായത്തുകളിലും ജബൽ മേഖലകളിലുമാണ് മഴ പെയ്തത്.
കനത്ത മഴയിൽ മത്രസൂഖിൽ വെള്ളം കയറി. മസ്കത്ത് അടക്കമുള്ള ഗവർണറേറ്റുകളിലെ റോഡുകൾ പലതും വെള്ളം കയറി. വെള്ളം കയറിയതിനെ തുടർന്ന പഴയ മസ്കത്ത് വിമാനത്താവളം കെട്ടിടത്തിലെ വാക്സിനേഷൻ ക്യാമ്പ് താൽകാലികമായി നിർത്തിവച്ചു.
എന്നാല്‍, മറ്റു ആരോഗ്യ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ സാധാരണ നിലയില്‍ തുടര്‍ന്നു. അൽഗൂബ്രയിൽ വെള്ളകെട്ടിൽ കുടുങ്ങിയ 35 പേരെ സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് വിഭാഗം രക്ഷപ്പെടുത്തി. മഴയെ തുടര്‍ന്ന് ആമിറാത്-ബൗഷര്‍ ചുരം താൽകാലികമായി റോഡ് അടച്ചു. അപകടങ്ങള്‍ ഒഴിവാക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു നടപടി. ഫെറി, ബസ് സർവിസുകളുടെ ചില റൂട്ടുകൾ താൽക്കാലികമായി നിർത്തിവച്ചു.വാദികൾ മുറിച്ച് കടക്കരുതെന്നും വേണ്ട മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.തുടർച്ചയായി പെയുന്ന മഴയിൽ ഇതുവരെ ആറ് ജീവനുകളാണ് പൊലിഞ്ഞത്.
Adjust Story Font
16