പുണ്യസ്ഥലങ്ങളിൽ 30 ആരോഗ്യ പരിപാലന യൂണിറ്റുകൾ; മുസ്ദലിഫയിൽ മാത്രം 26 എണ്ണം
4 എണ്ണം ജമറാത്ത്, ഹറം പരിസരങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്

റിയാദ്: ഹജ്ജ് സീസണിൽ തീർഥാടകർക്ക് വേഗത്തിൽ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മക്കയിലെ പുണ്യസ്ഥലങ്ങളിൽ 30 ആരോഗ്യ യൂണിറ്റുകൾ സജ്ജമാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവയിൽ 26 എണ്ണം മുസ്ദലിഫയിലും 4 എണ്ണം ജമറാത്ത്, ഹറം പരിസരങ്ങളിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത് വഴി മികച്ച ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാനും ഹാജിമാർക്ക് പൂർണ്ണ ആരോഗ്യത്തോടെ ഹജ്ജ് കർമ്മങ്ങൾ നിർവ്വഹിക്കാനും സാധിക്കും.
സൂര്യഘാതം, കടുത്ത ചൂട് മൂലമുള്ള ശാരീരിക അസ്വസ്ഥതകൾ, തളർച്ച, ചർമ്മരോഗങ്ങൾ, ആസ്ത്മ, ബോധക്ഷയം എന്നിവയ്ക്കുള്ള അടിയന്തര ചികിത്സയും ഈ യൂണിറ്റുകളിൽ ലഭ്യമാകും. കൂടാതെ വിഷജീവികളുടെ കടിയേറ്റാലുള്ള അടിയന്തര പ്രതിരോധ ചികിത്സക്കും ഇവിടെ വേഗത്തിലുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ആരോഗ്യ മന്ത്രാലയത്തിന്റെ ഹജ്ജ് തയ്യാറെടുപ്പുകളുടെ ഭാഗമായി 3,000 ത്തിലധികം ആംബുലൻസുകളും മറ്റ് അനുബന്ധ വാഹനങ്ങളും, 11 എയർ ആംബുലൻസ് വിമാനങ്ങളും, 526 അടിയന്തര ആംബുലൻസ് പോയിന്റുകളും സജ്ജമാക്കിയിട്ടുണ്ട്. ഇവയ്ക്ക് പിന്തുണയുമായി 7,700-ലധികം ഫീൽഡ് ആംബുലൻസ് ജീവനക്കാരും ഈ വർഷത്തെ ഹജ്ജ് സീസണിൽ സേവനരംഗത്തുണ്ടാകും.
Adjust Story Font
16

