ഹജ്ജ്: വിദേശത്ത് നിന്നും എത്തിയത് 15 ലക്ഷത്തിലധികം തീർഥാടകർ
30 ശതമാനം പേരും 'മക്ക റൂട്ട്' വഴി

മക്ക: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമങ്ങൾക്കായി വിദേശ രാജ്യങ്ങളിൽ നിന്ന് ഇതുവരെ 15 ലക്ഷത്തിലധികം തീർഥാടകർ സൗദിയിൽ എത്തിയതായി പാസ്പോർട്ട് വിഭാഗം മേധാവി മേജർ ജനറൽ ഡോ. സാലിഹ് അൽ മുറബ്ബ അറിയിച്ചു. ആകെ എത്തിയവരിൽ 14.71 ലക്ഷം പേരും വിമാന മാർഗമാണ് എത്തിയത്. 45,100 പേർ അതിർത്തികൾ വഴിയും ആറായിരത്തിലധികം പേർ കടൽ മാർഗവും രാജ്യത്ത് പ്രവേശിച്ചു. തീർഥാടകരിൽ 30 ശതമാനം പേരും എത്തിയത് സൗദി സർക്കാരിന്റെ പ്രമുഖ പദ്ധതിയായ 'മക്ക റൂട്ട്' ഇനിഷ്യേറ്റീവ് വഴിയാണ്. തീർഥാടകർക്ക് ഏറെ ആശ്വാസമാകുന്ന ഈ പദ്ധതി ഇത്തവണ മലേഷ്യ, ഇന്തോനേഷ്യ, പാകിസ്താൻ തുടങ്ങി 10 രാജ്യങ്ങളിലെ 17 വിമാനത്താവളങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു.
യാത്രാ നടപടികൾ വേഗത്തിലാക്കാൻ അത്യാധുനിക സാങ്കേതിക വിദ്യകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഇത്തവണ വിമാനത്താവളങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്. സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുമായി സഹകരിച്ചാണ് ഈ സംവിധാനങ്ങൾ ഒരുക്കിയത്. വിവിധ ഭാഷകൾ സംസാരിക്കുന്ന ഉദ്യോഗസ്ഥരും മൊബൈൽ ടാബ്ലറ്റ് ഉപകരണങ്ങളും തീർഥാടകരെ സഹായിക്കാൻ രംഗത്തുണ്ട്. അതേസമയം, ഹജ്ജ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അനുമതിയില്ലാതെ തീർത്ഥാടകരെ കടത്തുന്ന വാഹനങ്ങൾ കണ്ടുകെട്ടാനും നിയമലംഘകരുടെ പേരുകൾ പരസ്യപ്പെടുത്താനും പ്രത്യേക സമിതികൾക്ക് അധികാരം നൽകിയിട്ടുണ്ട്. വിശുദ്ധ നഗരങ്ങളിൽ തീർത്ഥാടകരെ സഹായിക്കാൻ നിരവധി വോളന്റിയർമാരും സജീവമാണ്.
Adjust Story Font
16

