വാക്‌സിനില്ല, ചികിത്സയില്ല, അത്യന്തം അപകടകാരി, ബൂൻഡി ബുഗ്വോയെ ഇന്ത്യ പേടിക്കണം!; വൈറസ് ബാധയിൽ ഞെട്ടിക്കുന്ന വർധന, ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ലോകത്തെ വിറപ്പിച്ച് വൈറസിനെതിരെ നിരീക്ഷണം ശക്തിപ്പെടുത്തി ഇന്ത്യ

- Updated:
2026-05-24 12:11:59.0

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളായ കോംഗോയിലും ഉഗാണ്ടയിലും എബോള വൈറസ് ബാധയും അതിനെ തുടർന്നുള്ള മരണങ്ങളും ഉയരുകയാണ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (ഡിആർസി), ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ പൗരന്മാർക്ക് ഇന്ത്യ ഇതിനകം നിർദേശം നൽകി.
എബോള രോഗബാധയുടെ പ്രധാന കേന്ദ്രം 'ബൂൻഡിബുഗ്യോ' എന്ന അല്പം വിചിത്രമായ പേരുള്ള ഒരു പ്രദേശമാണ്. മാരകമായേക്കാവുന്ന ഒരു വൈറൽ ഹെമറാജിക് പനിക്കാണ് ഈ വൈറസ് കാരണമാകുന്നത്. സാധാരണയായി കണ്ടുവരാറുള്ള 'സയർ എബോളാവൈറസ്' (Zaire ebolavirus), 'സുഡാൻ എബോളാവൈറസ്' എന്നിവയുമായി ഇതിന് ബന്ധമുണ്ടെങ്കിലും, ബൂൻഡിബുഗ്യോ വകഭേദം മൂലമുള്ള രോഗബാധകൾ ഇതിനുമുമ്പ് രണ്ട് തവണ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. നിലവിൽ ഇതിനെതിരെ ഫലപ്രദമായ വാക്സിനുകളോ പ്രത്യേക ചികിത്സായോ ലഭ്യമല്ല, എങ്കിലും വാക്സിൻ എത്രയും വേഗം വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ശാസ്ത്രലോകത്ത് നടക്കുന്നത്.
ലോകാരോഗ്യ സംഘടന അടിയന്തിരപ്രാധാന്യത്തോടെയാണ് പൊതുജനാരോഗ്യ അടിയന്തരാവസ്ഥ (PHEIC) പ്രഖ്യാപിച്ചത്. ഇതിനായി വിദഗ്ധ സമിതികളുമായി നടത്താറുള്ള പതിവ് കൂടിയാലോചനകൾ പോലും സംഘടന ഒഴിവാക്കി. കോംഗോ (DRC), ഉഗാണ്ട സർക്കാരുകൾ എബോള രോഗബാധ സ്ഥിരീകരിച്ച് തൊട്ടുപിന്നാലെ, മെയ് 15-ന് ലോകാരോഗ്യ സംഘടന 'PHEIC' പ്രഖ്യാപനം നടത്തുകയായിരുന്നു.
ഇന്ത്യയിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, അതിർത്തി നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനുള്ള ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ശിപാർശകൾ മന്ത്രാലയം പാലിക്കുകയായിരുന്നു.
പ്രദേശങ്ങളിൽ നിന്ന് എത്തുന്ന പനി ബാധിച്ച യാത്രക്കാരെ കണ്ടെത്തുന്നതിനും വിലയിരുത്തുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി നിരീക്ഷണ പ്രോട്ടോക്കോളുകൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. പ്രധാന അന്താരാഷ്ട്ര ഗതാഗത കേന്ദ്രങ്ങളിൽ മെച്ചപ്പെട്ട സ്‌ക്രീനിംഗ് ഒരുക്കുന്നുണ്ട്. ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ താമസിക്കുന്നതോ യാത്ര ചെയ്യുന്നതോ ആയ ഇന്ത്യൻ പൗരന്മാർ പ്രാദേശിക ആരോഗ്യ പ്രോട്ടോക്കോളുകൾ പാലിക്കാനും പരമാവധി പ്രതിരോധ സുരക്ഷാ നടപടികൾ പാലിക്കാനും അഭ്യർത്ഥിക്കുന്നുണ്ടെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വൈറസ് ജീനോം സീക്വൻസിംഗ് റിപ്പോർട്ട് അനുസരിച്ച്, മുമ്പ് പ്രചരിച്ചിരുന്ന വൈറസിൽ നിന്നല്ല, മറിച്ച് പുതിയ ഒരു സ്പിൽഓവർ സംഭവത്തിൽ നിന്നാണ് ആഫ്രിക്കയിൽ എബോള പൊട്ടിപ്പുറപ്പെടാൻ സാധ്യതയുള്ളതെന്ന് പൊതുജനാരോഗ്യ വിദഗ്ധനും കൊച്ചിയിലെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മുൻ പ്രസിഡന്റുമായ രാജീവ് ജയദേവൻ പറഞ്ഞു. അതിനാൽ ഇത് കണ്ടെത്താനും തടയാനും പ്രയാസമാണ്. വവ്വാലുകൾ, കുരങ്ങുകൾ തുടങ്ങിയ രോഗബാധിതരായ മൃഗങ്ങളിൽ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. ഇവയുടെ രക്തം, ശരീര ദ്രാവകങ്ങൾ, വിസർജ്ജ്യം അല്ലെങ്കിൽ അസംസ്കൃത മാംസം എന്നിവയുമായി സമ്പർക്കം പുലർത്തുന്നതിലൂടെയാണ് ഇത്.
ലോകാരോഗ്യ സംഘടന ബുണ്ടിബുഗ്യോ വൈറസ് ബാധയിൽ ഗണ്യമായ വർധനവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മെയ് 21 വരെ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (DRC) 746 സംശയാസ്പദമായ കേസുകളും 176 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഡിആർസിയിലും ഉഗാണ്ടയിലുമായി നിലവിൽ 85 സ്ഥിരീകരിച്ച കേസുകളുണ്ട്, ഇതിൽ 10 പേർ മരിച്ചു. ഡിആർസിയുടെ കിഴക്കൻ പ്രവിശ്യകളിലൂടെയാണ് വൈറസ് പ്രധാനമായും പടരുന്നതെങ്കിലും, ഉഗാണ്ടയിലെ കമ്പാലയിൽ നിന്ന് ഇറക്കുമതി ചെയ്ത കുറച്ച് കേസുകൾ ആരോഗ്യ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
Adjust Story Font
16
