കൽക്കരി ക്ഷാമത്തിനിടയിലും റെക്കോർഡ് ലാഭം നേടി കോൾ ഇന്ത്യ ലിമിറ്റഡ്
മുൻ വർഷത്തെ അപേക്ഷിച്ച് മൂന്ന് മടങ്ങ് അധികം ലാഭമാണ് ഈ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ കോൾ ഇന്ത്യ ലിമിറ്റഡ് നേടിയത്
രാജ്യത്ത് കൽക്കരി ക്ഷാമം നിലനിന്നപ്പോഴും റെക്കോർഡ് ലാഭം നേടി കോൾ ഇന്ത്യ ലിമിറ്റഡ്. മുൻ വർഷത്തെ അപേക്ഷിച്ച് മൂന്ന് മടങ്ങ് അധികം ലാഭമാണ് ഈ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ കോൾ ഇന്ത്യ ലിമിറ്റഡ് നേടിയത്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന കൽക്കരി കയറ്റുമതി ചെയ്യാൻ സർക്കാർ ആലോചിക്കുന്നതിനിടെ ആണ് ആഭ്യന്തര വിപണിയിൽ നിന്ന് കമ്പനി ഇത്രയും ലാഭം നേടുന്നത്.
വേനൽക്കാലത്ത് ഊർജ ഉപയോഗം വർധിച്ചതോടെ ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളാണ് അപ്രഖ്യാപിത ലോഡ് ഷെഡിംഗിലേക്ക് നീങ്ങിയത്. താപ വൈദ്യുത നിലയങ്ങൾക്ക് ആവശ്യമായ കൽക്കരി നൽകാൻ കോൾ ഇന്ത്യ ലിമിറ്റഡിന് സാധിക്കില്ലെന്ന് അറിയിച്ചതോടെ ഇരട്ടി വില നൽകി ഇറക്കുമതി കൽക്കരി സംസ്ഥാനങ്ങൾ വാങ്ങി. എന്നാൽ കോൾ ഇന്ത്യ ലിമിറ്റഡ് നേരിടുന്നു എന്ന് പറഞ്ഞ പ്രതിസന്ധി കണക്കുകളിൽ കാണാൻ ഇല്ല.
2020-21 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ 3169.86 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭമെങ്കിൽ ഈ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിലെ വരുമാനം മാത്രം 8833 കോടി രൂപയാണ്. അതേസമയം ആവശ്യത്തിന് ആഭ്യന്തര കൽക്കരി ഉത്പാദനം ഇല്ലെന്ന് കോൾ ഇന്ത്യ ലിമിറ്റഡ് പറയുമ്പോഴും അയൽ രാജ്യങ്ങളിലേക്ക് കൽക്കരി കയറ്റുമതി നടത്താനും നീക്കം നടത്തുന്നുണ്ട്. അമിത വിലയിൽ ഇറക്കുമതി കൽക്കരി വാങ്ങുന്നത് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു എന്ന പരാതി രാജസ്ഥാൻ ഉൾപ്പടെയുള്ള പല സംസ്ഥാനങ്ങളും നേരത്തെ ഉയർത്തിയിട്ടുണ്ട്.
Adjust Story Font
16