കോക്രോച്ച് ജനത പാർട്ടിക്ക് പിന്നിൽ വിദേശ ഗൂഢാലോചനയെന്ന് ബിജെപി; യുവാക്കളുടെ വികാരം തള്ളിക്കളയരുതെന്ന് സഖ്യകക്ഷികൾ
വിദേശ ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമാണ് സിജെപി എന്ന നിലപാടിലാണ് ബിജെപി. എന്നാൽ, അത്തരം ചാപ്പയടികൾ കൊണ്ട് യുവാക്കളുടെ വികാരം കാണാതെ പോവരുതെന്ന നിലപാടിലാണ് എൻഡിഎ സഖ്യകക്ഷികൾ

- Updated:
2026-05-24 15:04:43.0

ന്യുഡൽഹി: ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ യുവാക്കൾക്കിടയിൽ തരംഗമായ സിജെപി (കോക്രോച്ച് ജനത പാർട്ടി )യെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ ബിജെപിയിലും എൻഡിഎയിലും ആശയക്കുഴപ്പം. വിദേശ ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമാണ് സിജെപി എന്ന നിലപാടിലാണ് ബിജെപി. എന്നാൽ, അത്തരം ചാപ്പയടികൾ കൊണ്ട് യുവാക്കളുടെ വികാരം കാണാതെ പോവരുതെന്ന നിലപാടിലാണ് എൻഡിഎ സഖ്യകക്ഷികൾ. പ്രധാന സഖ്യകക്ഷിയായ തെലുങ്കു ദേശം പാർട്ടി തമിഴ്‌നാട്ടിലെ വിജയ് നേടിയ വിജയം ചൂണ്ടിക്കാണിച്ചാണ് ബിജെപിക്ക് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നത്.
നീറ്റ് പരീക്ഷ റദ്ദാക്കലും തൊഴിലില്ലായ്മയും അടക്കം യുവാക്കൾക്കിടയിൽ വലിയ രോഷം ഉണ്ട് അതിനെ കേവലം സോഷ്യൽമീഡിയ അക്കൗണ്ട് നിരോധനം കൊണ്ട് മറികടക്കാൻ ആവില്ല. യുവാക്കളെ കേൾക്കുകയാണ് വേണ്ടതെന്നാണ് എൻഡിഎ സഖ്യകക്ഷികളുടെ നിലപാട്. ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് അനുസരിച്ചാണ് കേന്ദ്ര ഐടി മന്ത്രാലയം സിജെപിയുടെ എക്‌സ് അക്കൗണ്ട് കഴിഞ്ഞ ദിവസം ബാൻ ചെയ്തത്.
'ഇത് ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിനെതിരെ പെട്ടെന്നുണ്ടായ ഒരു ജനരോഷമല്ല. മറിച്ച് ഇന്ത്യയെയും നരേന്ദ്ര മോദി സർക്കാരിനെയും ലക്ഷ്യമിട്ട് അതിർത്തിക്കപ്പുറത്തുനിന്നും വളരെ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന 'ഇൻഫ്‌ലുവൻസ് ഓപ്പറേഷൻ'ആണ്. ഇതിന് പിന്നിൽ പ്രതിപക്ഷത്തെ ചില ശക്തികളുടെ സഹായവുമുണ്ട്. ആരാണ് ഇതിന് പിന്നിലെന്ന് സർക്കാർ അന്വേഷിക്കണം.' എന്നാണ് മുൻ കേന്ദ്ര ഐടി സഹമന്ത്രിയും നിലവിൽ എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ്ത്. അതേസമയം, എല്ലാ വിയോജിപ്പുകളെയും വിദേശ ഗൂഢാലോചനയായി കാണുന്നില്ലെന്നും യുവാക്കൾക്കിടയിലെ യഥാർത്ഥ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അക്കൗണ്ടുകൾ നിരോധിക്കുന്നതിനോട് ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ തെലുഗുദേശം പാർട്ടിക്ക് യോജിപ്പില്ല. യുവാക്കൾ ഇപ്പോൾ വിവരങ്ങൾക്കായി മുഖ്യധാരാ മാധ്യമങ്ങളെയോ ഫേസ്ബുക്കിനെയോ അല്ല ആശ്രയിക്കുന്നതെന്നും പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്ക് അവർ മാറിയെന്നും ടിഡിപി പാർലമെന്ററി പാർട്ടി ലീഡർ ലാവു കൃഷ്ണ വ്യക്തമാക്കി. വിദേശ ശക്തികളുടെ ഇടപെടലില്ലെങ്കിൽ ഇത്തരം അക്കൗണ്ടുകൾ നിലനിൽക്കാൻ അനുവദിക്കണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഈ രാജ്യത്തെ യുവാക്കളെ ആർക്കും അത്ര നിസ്സാരമായി കാണാനാകില്ല. യുവാക്കളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാരിന്റെ കൈയിൽ മാന്ത്രികവടിയൊന്നുമില്ലെന്നത് ശരിയാണ്. പക്ഷേ, അവരുടെ ആശങ്കകളെ പൂർണ്ണമായി അവഗണിക്കാൻ സാധിക്കില്ല. അവർക്കിടയിൽ വലിയ അതൃപ്തി നിലനിൽക്കുന്നുണ്ട് എന്നാണ് മറ്റൊരു ഘടകകക്ഷി നേതാവ് ഇന്ത്യൻ എക്‌സ്പ്രസിനോട് പ്രതികരിച്ചത്.
Adjust Story Font
16
