കഥക് ഇതിഹാസം പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു
ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം
പ്രശസ്ത കഥക് നര്‍ത്തകന്‍ പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു.
ഇന്നലെ രാത്രി പേരക്കുട്ടിക്കൊപ്പം സമയം ചെലവഴിക്കവേ അബോധാവസ്ഥയിലാവുകയായിരുന്നു. ഡല്‍ഹിയിലെ സാകേത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വൃക്ക സംബന്ധമായ അസുഖത്തിന് ഏതാനും ദിവസം മുന്‍പ് ചികിത്സയിലായിരുന്നു അദ്ദേഹം.
പത്മവിഭൂഷണ്‍, പത്മഭൂഷണ്‍ ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ച കലാകാരനാണ് ബിര്‍ജു മഹാരാജ്. കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്, കാളിദാസ് സമ്മാൻ, നൃത്ത രൂപകല്‍പ്പനയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം തുടങ്ങിയ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. പണ്ഡിറ്റ്ജി, മഹാരാജ്‍ജി എന്നെല്ലാമാണ് അദ്ദേഹത്തെ പ്രിയപ്പെട്ടവരും ശിഷ്യരും വിളിച്ചിരുന്നത്. ബ്രിജ്മോഹൻ മിശ്ര എന്നാണ് മുഴുവന്‍ പേര്.
കഥക് നൃത്തത്തില്‍ പേരുകേട്ടവരാണ് മഹാരാജ് കുടുംബം. പിതാവും ഗുരുവുമായ ജഗന്നാഥ് മഹാരാജ്, അമ്മാവൻമാരായ ശംഭു മഹാരാജ്, ലച്ചു മഹാരാജ് എന്നിവരെല്ലാം പ്രശസ്ത കഥക് നര്‍ത്തകരാണ്. നര്‍ത്തകന്‍ മാത്രമല്ല ഗായകന്‍ കൂടിയാണ് ബിര്‍ജു മഹാരാജ്. ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചിട്ടുണ്ട്. തന്‍റെ ജീവിതത്തിലെ സംഭവങ്ങള്‍ കലയില്‍ സന്നിവേശിപ്പിച്ച് കലാസ്വാദകരെ അമ്പരപ്പിച്ച നര്‍ത്തകനാണ് അദ്ദേഹം. ലോകമെമ്പാടും കഥക് അവതരിപ്പിച്ചിട്ടുണ്ട്. കഥക് ശിൽപ്പശാലകളും നടത്താറുണ്ട്. ഡൽഹിയിൽ 'കലാശ്രമം' എന്ന പേരിൽ കഥക് കളരി നടത്തിവരികയായിരുന്നു.
Adjust Story Font
16