Quantcast

മുസ്‌ലിംകൾക്കെതിരായ അനീതികൾ മുസ്‌ലിം വിഷയങ്ങളായിത്തന്നെ കാണണം; ന്യൂനപക്ഷ ലേബലിൽ ഒതുക്കരുത്: രാഹുൽ ഗാന്ധി

ഒരു മുസ്‌ലിമിന് നേരെ അനീതി ഉണ്ടായാൽ, നേതാക്കൾ അവരെ ഒരു ന്യൂനപക്ഷ സമൂഹത്തിലെ അംഗങ്ങൾ എന്ന് മാത്രം പരാമർശിക്കാതെ, അത് മുസ്‌ലിംകൾക്ക് സംഭവിച്ചതാണെന്ന് വ്യക്തമായി പറഞ്ഞ് ശബ്ദമുയർത്തണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു

MediaOne Logo

അഹമ്മദലി ശര്‍ഷാദ്

  • Updated:

    2026-05-24 15:05:06.0

Published:

24 May 2026 5:20 PM IST

മുസ്‌ലിംകൾക്കെതിരായ അനീതികൾ മുസ്‌ലിം വിഷയങ്ങളായിത്തന്നെ കാണണം; ന്യൂനപക്ഷ ലേബലിൽ ഒതുക്കരുത്: രാഹുൽ ഗാന്ധി
X

Rahul Gandhi | Photo | X

ന്യൂഡൽഹി: മുസ്‌ലിംകൾക്ക് എതിരായ അനീതികളെ വെറുമൊരു ന്യൂനപക്ഷ പ്രശ്‌നമായി കാണാതെ 'മുസ്‌ലിം പ്രശ്‌നങ്ങൾ' എന്ന് തന്നെ അഭിസംബോധന ചെയ്യണമെന്ന് രാഹുൽ ഗാന്ധി. മുസ്‌ലിംകൾക്കെതിരെ അനീതി നടക്കുമ്പോൾ പാർട്ടി നേതാക്കൾ അതിനെതിരെ സംസാരിക്കണം. ഇത്തരം പ്രശ്‌നങ്ങളെ 'ന്യൂനപക്ഷങ്ങൾ' എന്ന വിശാലമായ ലേബലിൽ മാത്രം ഒതുക്കരുത്. പാർട്ടിക്കുള്ളിൽ മുസ്‌ലിം നേതാക്കൾ തങ്ങളുടെ സമുദായത്തെ ബാധിക്കുന്ന പ്രശ്‌നങ്ങൾ കൂടുതൽ ശക്തമായി ഉന്നയിക്കണമെന്നും, പാർട്ടിയിൽ കൂടുതൽ മുസ്‌ലിം പ്രാതിനിധ്യത്തിനായി സമ്മർദം ചെലുത്തണമെന്നും രാഹുൽ പറഞ്ഞു. ന്യൂനപക്ഷ കോൺഗ്രസിന്റെ അഡൈ്വസറി കൗൺസിൽ യോഗത്തിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

ഒരു മുസ്‌ലിമിന് നേരെ അനീതി ഉണ്ടായാൽ, നേതാക്കൾ അവരെ ഒരു ന്യൂനപക്ഷ സമൂഹത്തിലെ അംഗങ്ങൾ എന്ന് മാത്രം പരാമർശിക്കാതെ, അത് മുസ്‌ലിംകൾക്ക് സംഭവിച്ചതാണെന്ന് വ്യക്തമായി പറഞ്ഞ് ശബ്ദമുയർത്തണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് രാഹുൽ ഗാന്ധിയുടെ പരാമർശത്തെ പിന്തുണച്ചു. മുസ്‌ലിം എന്ന വാക്ക് ഉപയോഗിക്കുന്നതിൽ യാതൊരു മടിയും കാണിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.

''എന്തുകൊണ്ട്? മുസ്‌ലിം എന്നത് ഒരു അധിക്ഷേപമാണോ? ഞാൻ ഒരു മുസ്‌ലിം ആണ്, അതിൽ ഞാൻ അഭിമാനിക്കുന്നു. പക്ഷേ ഒരു ഹിന്ദുവിന് വേണ്ടി ഞാൻ എന്റെ ജീവൻ നൽകും. ഇതാണ് ഹിന്ദുസ്ഥാൻ''- മസൂദ് പറഞ്ഞു. മുസ്‌ലിംകളുമായി ബന്ധപ്പെട്ട പ്രത്യേക പ്രശ്‌നങ്ങളിൽ പാർട്ടി നേതൃത്വം പുലർത്തുന്ന മൗനത്തിൽ കോൺഗ്രസിലെ മുസ്‌ലിം നേതാക്കൾക്കിടയിൽ വർധിച്ചുവരുന്ന അതൃപ്തിക്കിടയിലാണ് ഈ പരാമർശങ്ങൾ വരുന്നത്.

സമീപകാലത്ത് രാഹുൽ ഗാന്ധി തന്റെ പ്രസംഗങ്ങളിലും പൊതു ഇടപെടലുകളിലും മുസ്‌ലിംകളെക്കുറിച്ച് നേരിട്ട് പരാമർശിക്കാതെ, പ്രശ്‌നങ്ങളെ ന്യൂനപക്ഷങ്ങൾ, ഒബിസികൾ, ദലിതർ, പാവപ്പെട്ടവർ തുടങ്ങിയ വിശാലമായ വിഭാഗങ്ങളിലൂടെയാണ് പലപ്പോഴും അവതരിപ്പിക്കുന്നതെന്ന് പല നേതാക്കളും നിരാശ പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.

അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം പോലുള്ള കക്ഷികൾ മുസ്‌ലിം പ്രാതിനിധ്യത്തിനും അവകാശങ്ങൾക്കും വേണ്ടി കൂടുതൽ വ്യക്തമായി നിലകൊള്ളുന്ന ഈ സമയത്ത്, ഇത്തരം സമീപനം മുസ്‌ലിംകൾക്ക് വേണ്ടിയുള്ള കൃത്യമായ രാഷ്ട്രീയ വാദങ്ങളെ ദുർബലപ്പെടുത്തുമെന്ന് ചില നേതാക്കൾ വാദിച്ചതായാണ് റിപ്പോർട്ട്.

മേയ് 16-ന് ബംഗളൂരുവിൽ ഫെഡറേഷൻ ഓഫ് കർണാടക മുസ്‌ലിം ഓർഗനൈസേഷൻസ് സംഘടിപ്പിച്ച കൺവെൻഷനിലും ഈ ആശങ്കകൾ പ്രതിഫലിച്ചിരുന്നു. കർണാടകയിലെ കോൺഗ്രസ് സർക്കാർ 'മൃദു ഹിന്ദുത്വ' നിലപാട് സ്വീകരിക്കുന്നുവെന്നും 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും കൺവെൻഷനിൽ പങ്കെടുത്ത സംഘടനകൾ കുറ്റപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്.

മുസ്‌ലിം പ്രശ്‌നങ്ങൾ ഏറ്റെടുക്കണമെന്ന രാഹുൽ ഗാന്ധിയുടെ നിലപാടിനെതിരെ ബിജെപി രംഗത്തെത്തി. കോൺഗ്രസ് കൂടുതൽ കൂടുതൽ ഒരു 'മുസ്‌ലിം കോൺഗ്രസ്' ആയി മാറിക്കൊണ്ടിരിക്കുകയാണെന്ന് തെലങ്കാന ബിജെപി അധ്യക്ഷൻ എൻ.രാമചന്ദർ റാവു കുറ്റപ്പെടുത്തി.

TAGS :

Next Story