കെ.എ.എസില്‍ സംവരണം ഉറപ്പുവരുത്താനുള്ള തീരുമാനം എല്‍.ഡി.എഫിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ ഫലം
പിന്നാക്ക വിഭാഗങളുടെ അതൃപ്തി, ശബരിമല വിഷയത്തിൽ മുന്നാക്ക വിഭാഗങ്ങളിലെ വോട്ട് നഷ്ടപ്പെടാനുള്ള സാധ്യത, മുന്നാക്ക സംവരണം നടപ്പാക്കുന്ന പശ്ചാത്തലം എന്നിവ തീരുമാനത്തെ സ്വാധീനിച്ചു.
കേരള ഭരണ സർവീസിൽ എല്ലാ നിയമനങ്ങളിലും സംവരണം ഉറപ്പുവരുത്താനുള്ള സർക്കാർ തീരുമാനം എല്‍.ഡി.എഫിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ ഫലം. പിന്നാക്ക വിഭാഗങളുടെ അതൃപ്തി, ശബരിമല വിഷയത്തിൽ മുന്നാക്ക വിഭാഗങ്ങളിലെ വോട്ട് നഷ്ടപ്പെടാനുള്ള സാധ്യത, മുന്നാക്ക സംവരണം നടപ്പാക്കുന്ന പശ്ചാത്തലം എന്നിവ തീരുമാനത്തെ സ്വാധീനിച്ചു.
കെ.എ.എസിലെ സംവരണ നിഷേധം പിന്നാക്ക വിഭാഗങ്ങളിലുണ്ടാക്കിയ അതൃപ്തി വലിയ തോതിൽ വളർന്നിരുന്നു. ഭരണത്തിന്റെ ഉന്നത തലങ്ങളിൽ നിന് പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കാനുള്ള സവർണ തന്ത്രത്തിന് സർക്കാർ കൂട്ടു നിൽക്കുന്നുവെന്ന വികാരം പൊതുവെ ഉണ്ടായി. മുസ്ലിം ലീഗും മുസ് ലിം സംഘടനകളും നടത്തിയ പ്രത്യക്ഷ പ്രക്ഷോഭങ്ങളും എസ്.എന്‍.ഡി.പി,കെ.പി.എം.എസ് സംഘടനകളുടെ നിലപാടുകളും എല്‍.ഡി.എഫിനെ പുനഃപരിശോധനക്ക് പ്രേരിപ്പിച്ചു. ഭരണഘടനാ മൂല്യ സംരക്ഷണം, പിന്നാക്ക ആഭിമുഖ്യം എന്നിവയാണ് ശബരിമല വിഷയത്തിൽ സർക്കാർ ഉയർത്തിപ്പിച്ചത്. സംവരണ പ്രശ്നത്തിൽ ഇത് രണ്ടും ചോദ്യം ചെയ്യപ്പെട്ടു. ശബരിമലയുടെ പശ്ചാത്തലത്തിൽ എല്‍.ഡി.എഫിന് കിട്ടാനിടയുള്ള പിന്നാക്ക വോട്ടുകൾ കെ.എ.എസ് സംവരണ നിഷേധത്തിലൂടെ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് എല്‍.ഡി.എഫ് വിലയിരുത്തിയതായാണ് സൂചന.
ശബരിമല വിഷയത്തിൽ മുന്നാക്ക വോട്ടുകളിലെ ഒരു വിഭാഗം നഷ്ടപ്പെടാൻ ഇടയുണ്ട്. ഇതോടൊപ്പം പിന്നാക്ക വോട്ടുകൾ കൂടി നഷ്ടപ്പെടുന്നതിലെ പ്രശ്നവും എല്‍.ഡി.എഫിനും സി.പി.എമ്മിനും മുന്നിലെത്തി. സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിന് നടപടികളാരംഭിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. അതിന് മുന്നോടിയായി കെ.എ.എസിലെ സംവരണ പ്രശ്നം അവസാനിപ്പിക്കാനും സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ രണ്ട് നിയമസഭാ സമ്മേളനങ്ങളിലും കെ.എ.എസ് ഉയർന്നു വന്നിരുന്നു. 25 ന് സഭാ സമ്മേളനം തുടങ്ങാനിരിക്കുന്നതും തീരുമാനം പെട്ടെന്ന് പ്രഖ്യാപിക്കുന്നതിന് കാരണമായി.
Adjust Story Font
16