സെക്രട്ടേറിയറ്റിന് മുന്നില്‍ എംപാനല്‍ ജീവനക്കാരിയുടെ ആത്മഹത്യ ശ്രമം
സമരപ്പന്തല്‍ പൊളിച്ച് നീക്കിയതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യ ശ്രമം. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ജീവനക്കാരിയെ താഴെയിറക്കി.
സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തല്‍ പൊളിച്ചു നീക്കിയതിൽ പ്രതിഷേധിച്ച് എംപാനൽ വനിത കണ്ടക്ടറുടെ ആത്മഹത്യശ്രമം. ആലപ്പുഴ ഡിപ്പോയിലെ ദിനിയ ആണ് മരത്തില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ചത്. പൊലീസും അഗ്നിശമന സേനയും ചേർന്ന് ദിനിയയെ താഴെയിറക്കി.
രാവിലെ സെക്രട്ടറിയേറ്റിനു മുന്നിലെ സമരപ്പന്തലിലെത്തിയ എംപാനല്‍ ജീവനക്കാര്‍ പന്തല്‍ പൊളിച്ചു നീക്കിയതാണ് കാണുന്നത്. ഇതേ തുടര്‍ന്ന് ഇനിയുള്ള സമരപരിപാടികളെ കുറിച്ച് കൂടിയാലോചിക്കുന്നതിനിടയിലാണ് ദിനിയ ആത്മഹത്യ ശ്രമം നടത്തിയത്. ഭര്‍ത്താവ് നഷ്ടപ്പെട്ട കുടുംബത്തിന്റെ ഏക ആശ്രയമാണ് ദിനിയ. മരത്തില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ചത് പരിഭ്രാന്തി പരത്തി.
പൊലീസും അഗ്നിശമന സേനയും ചേര്‍ന്ന് ദിനിയയെ താഴെ ഇറക്കാനുള്ള ശ്രമങ്ങള്‍ നടത്തി. അഗ്നിശമന സേന മരത്തിന് മുകളിലെത്തിയതോടെ ദിനിയ അവിടെ തളർന്നിരുന്നു. പിന്നീട് വടം ഉപയോഗിച്ചാണ് ഇവരെ താഴെ ഇറക്കിയത്. അവശനിലയിലായ ദിനിയയെ ജനറൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . തങ്ങളുടെ കണ്ണീർ എന്ത് കൊണ്ട് സർക്കാർ കാണുന്നില്ലെന്ന് എംപാനല്‍ ജീവനക്കാര്‍ ചോദിക്കുന്നു. സമരപ്പന്തല്‍ പൊളിച്ച് നീക്കിയതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ റോഡില്‍ ഉപരോധിക്കുകയും തുടര്‍ന്ന് സെക്രട്ടറിയേറ്റിനു മുന്നില്‍ വായ് മൂടിക്കെട്ടി മനുഷ്യചങ്ങല തീര്‍ക്കുകയും ചെയ്തു.
Adjust Story Font
16