മലപ്പുറത്ത് യു.ഡി.എഫിന്റെ മുന്നേറ്റം ന്യൂനപക്ഷങ്ങളുടെ പ്രത്യക്ഷ പിന്തുണയോടെയെന്ന് സി.പി.എം
യുവജന വിദ്യാർഥി നേതാവ് മത്സരിച്ചിട്ടും മണ്ഡലത്തിൽ വേണ്ടത്ര ചലനം ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നാണ് സി.പി.എം വിലയിരുത്തുന്നത്.
മലപ്പുറത്ത് യു.ഡി.എഫിന്റെ വൻ മുന്നേറ്റത്തിന് കാരണം എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രത്യക്ഷ പിന്തുണയാണെന്ന് സി.പി.എം. യുവജന വിദ്യാർഥി നേതാവ് മത്സരിച്ചിട്ടും മണ്ഡലത്തിൽ വേണ്ടത്ര ചലനം ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നാണ് സി.പി.എം വിലയിരുത്തുന്നത്. പാർട്ടി കേന്ദ്രങ്ങളിൽ വോട്ട് ചോർച്ച ഉണ്ടായതും സി.പി.എം പരിശോധിക്കും.
2017 ഉപ തെരഞ്ഞെടുപ്പ് ഫലത്തെ അപേക്ഷിച്ച് പതിനയ്യായിരത്തിൽ പരം വോട്ടുകൾ മലപ്പുറം മണ്ഡലത്തിൽ കുറഞ്ഞതാണ് ഇടതു പക്ഷത്തിന്റെ പ്രധാന ചർച്ച. എന്നാൽ ഉപതെരഞ്ഞെടുപ്പിനെ സ്വഭാവം മാറ്റി നിർത്തിയാൽ, 2014ലെ പൊതു തെരഞ്ഞെടുപ്പിനെക്കാൾ വൻ വോട്ട് വർധനവുണ്ടായതായാണ് സി.പി.എം വിലയിരുത്തൽ. പ്രചാരണവേളയിൽ കണ്ട തരംഗം വോട്ടായി മാറിയിട്ടില്ലെന്ന് വി.പി സാനു പറയുന്നു.
അതേസമയം സംസ്ഥാനത്തുടനീളം ന്യൂനപക്ഷ കേന്ദ്രീകരണം ഉണ്ടായി എന്നുള്ള സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ തന്നെയാണ് ജില്ലാകമ്മിറ്റിക്കുമുള്ളത്. ഏറ്റവും കൂടുതൽ ന്യൂനപക്ഷങ്ങളുള്ള ജില്ലയിൽ ഇത് യു.ഡി.എഫിന് ഏറെ ഗുണം ചെയ്തെന്നും സി.പി.എം വ്യക്തമാക്കുന്നു. മണ്ഡലത്തിലെ ഒരു ലക്ഷത്തിനടുത്തുള്ള പുതിയ വോട്ടർമാരെ സ്വാധീനിക്കാൻ യുവജന വിദ്യാർത്ഥി നേതാവ് മത്സരിച്ചിട്ടും കഴിയാതെ പോയ കാര്യവും പാർട്ടി ഗൗരവമായി ചർച്ച ചെയ്യും.
Adjust Story Font
16