കാര്‍ട്ടൂണ്‍ വിവാദം: മന്ത്രിയെ തള്ളി സി.പി.ഐ
നാളെ സിനിമാ അവാർഡ് പ്രഖ്യാപിച്ച ശേഷം മന്ത്രി മാറ്റിപ്പറയുമോ എന്നും കാനം
കാര്‍ട്ടൂണ്‍ പുരസ്കാര വിവാദത്തില്‍ സാംസ്കാരിക മന്ത്രി എ.കെ ബാലനെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലളിതകലാ അക്കാദമിയുടെ തീരുമാനത്തില്‍ ഇടപെടാന്‍ ഒരു മന്ത്രിക്കും അധികാരമില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. പുരസ്കാരം എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ലളിതകലാ അക്കാദമി സ്വതന്ത്ര അധികാരമുള്ള സമിതിയാണെന്നും അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെടുന്നത് ശരിയല്ലെന്നുമാണ് കാനത്തിന്റെ പക്ഷം. സിനിമ അവാര്‍ഡുകളും ആരുടെയെങ്കിലും അതൃപ്തിയുടെ പേരില്‍ പിന്‍വലിക്കുമോയെന്നും കാനം പരിഹസിച്ചു. എന്നാല്‍ ക്രൈസ്തവചിഹ്നങ്ങളെ അപകീര്‍ത്തിപ്പെടുത്തിയ കാര്‍ട്ടൂണിന് പുരസ്കാരം നല്‍കിയത് പ്രതിഷേധാര്‍ഹമാണെന്നും അടിയന്തരമായി പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അവാര്‍ഡ് പിന്‍വലിച്ചില്ലെങ്കില്‍ വധിക്കുമെന്ന് അജ്ഞാത ഫോണ്‍ ലഭിച്ചതിനെ തുടര്‍ന്ന് ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ പൊലീസിന് പരാതി നല്‍കി. പീഡനക്കേസില്‍ ആരോപണ വിധേയനായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചിത്രീകരിച്ച കാര്‍ട്ടൂണിന് അവാര്‍ഡ് നല്‍കിയതാണ് വിവാദമായതും പുനപരിശോധിക്കാന്‍ മന്ത്രി എ.കെ ബാലന്‍ നിര്‍ദേശം നല്‍കിയതും.
Adjust Story Font
16