യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റ് സുതാര്യമെന്ന് പി.എസ്.സി
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലാണ് പി.എസ്.സിയുടെ വിശദീകരണം
യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസ് പ്രതിയായ എസ്.എഫ്.ഐ നേതാവ് ശിവരഞ്ജിത് ഉള്‍പ്പെട്ട പൊലീസ് ബറ്റാലിയന്‍ റാങ്ക് ലിസ്റ്റ് സുതാര്യമായിരുന്നുവെന്ന് പി.എസ്.സി. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലാണ് പി.എസ്.സിയുടെ വിശദീകരണം. കായികക്ഷമതാ പരിശോധന വീഡിയോയില്‍ പകര്‍ത്താനാവില്ല. നിരവധി ഉദ്യോഗാര്‍ഥികള്‍ പങ്കെടുക്കുന്ന കായികക്ഷമതാ പരീക്ഷ വീഡിയോയില്‍ പകര്‍ത്തുന്നത് പി.എസ്‍.സിക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും പി.എസ്.സി വിശദീകരിച്ചു.
കണ്ണൂർ കെ.എ.പി 4 ബറ്റാലിയനിലെ പൊലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തിനായി ജൂലൈ ഒന്നാം തീയതി പുറത്തിറക്കിയ റാങ്ക് പട്ടികയാണ് വിവാദമായത്. ഒന്നാം റാങ്ക് യൂണിവേഴ്സിറ്റി കോളജിലെ അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിനായിരുന്നു. 28ആം റാങ്ക് കേസിലെ രണ്ടാം പ്രതി എ.എന്‍ നസീമിനാണ്. പട്ടികയിലെ രണ്ടാം റാങ്കുകാരനും യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റംഗമാണ്. ശിവരഞ്ജിത്തിന് 78.33 മാർക്കും രണ്ടാം റാങ്കുകാരന് 78 ഉം നസീമിന് 65.33 മാർക്കുമാണ് ലഭിച്ചത്. സ്പോർട്സ് ക്വാട്ടയിലെ മാർക്ക് കൂടി കിട്ടിയതോടെ 91.9 മാർക്കാണ് ശിവരഞ്ജിത്തിനുള്ളത്.
റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മറ്റു വിദ്യാര്‍ഥികള്‍ പരാതിയുമായി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. തുടര്‍ന്നാണ് പി.എസ്.സിയുടെ വിശദീകരണം തേടിയത്. റാങ്ക് ലിസ്റ്റ് സുതാര്യമാണെന്നാണ് പി.എസ്.സിയുടെ വിശദീകരണം.
Adjust Story Font
16