പാലാരിവട്ടം പാലായില്‍ തിരിച്ചടിക്കുമോയെന്ന് യു.ഡി.എഫിന് ആശങ്ക
മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റുണ്ടായാല്‍ വികസനത്തിന്റെ പേരില്‍ അഴിമതി അനുവദിക്കില്ലെന്ന് പറഞ്ഞ് കിഫ്ബിയുടെ പേരില്‍ യു.ഡി.എഫ് നടത്തിയ പ്രചാരണം തിരിച്ചടിച്ചേക്കും.
പാലാരിവട്ടം പാലം പാലായില്‍ തിരിച്ചടിക്കുമോയെന്ന ആശങ്കയില്‍ യു.ഡി.എഫ്. മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റുണ്ടായാല്‍ വികസനത്തിന്റെ പേരില്‍ അഴിമതി അനുവദിക്കില്ലെന്ന് പറഞ്ഞ് കിഫ്ബിയുടെ പേരില്‍ യു.ഡി.എഫ് നടത്തിയ പ്രചാരണം തിരിച്ചടിച്ചേക്കും. ഇത് മുന്നില്‍ കണ്ട് യു.ഡി.എഫ് നേതാക്കള്‍ പ്രതിരോധവും തുടങ്ങി കഴിഞ്ഞു.
കിഫ്ബിയിലും കിയാലിലും സി ആന്‍റ് എജി ഓഡിറ്റിങ് ഇല്ലാത്തത് വികസനത്തിന്റെ മറവില്‍ അഴിമതി നടത്താനാണെന്നാണ് പാലായിലെ പ്രചാരണ രംഗത്ത് യു.ഡി.എഫ് ഉയര്‍ത്തിയത്. പാലാരിവട്ടം പാലത്തിലെ നിർമാണ അഴിമതിയില്‍ രാഷ്ട്രീയ നേതൃത്വത്തിന് ഉത്തരവാദിത്വമില്ലെന്നായിരുന്നു ഇതുവരെ യു.ഡി.എഫ് പറഞ്ഞിരുന്നത്. ടി.ഒ സൂരജിന്റെ വാദങ്ങളെ യു.ഡി.എഫ് നേതാക്കള്‍ ഒന്നടങ്കം തള്ളുകയും ചെയ്തു. പക്ഷേ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റുണ്ടായാല്‍ കാര്യങ്ങള്‍ ഇതുവരെ പറഞ്ഞത് പോലെയാവില്ലെന്ന് യു.ഡി.എഫ് നേതൃത്വത്തിന് അറിയാം.
അതിനാലാണ് മുന്‍പ് ഇടത് സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ച ഏനാത്ത് പാലം യു.ഡി.എഫ് സര്‍ക്കാര്‍ പൊളിച്ചു പണിത ചരിത്രം പ്രതിപക്ഷ നേതാവ് തന്നെ പറഞ്ഞു തുടങ്ങിയത്. ഒപ്പം തെളിവില്ലാത്ത കേസില്‍ അറസ്റ്റ് ചെയ്യാനാകില്ലെന്ന് കൂടി പറഞ്ഞ് പ്രതിരോധത്തിന്റെ സൂചനകളും രമേശ് ചെന്നിത്തല പങ്കുവെച്ചു. പാലായിലെ വോട്ടെടുപ്പിന് മുന്‍പ് അറസ്റ്റുണ്ടായാല്‍ എങ്ങനെ പ്രതിരോധിക്കണമെന്ന കാര്യത്തില്‍ യു.ഡി.എഫ് നേതാക്കള്‍ക്കിടയില്‍ കൂടിയാലോചനകള്‍ തുടങ്ങിയിട്ടുണ്ട്.
Adjust Story Font
16