ശരിദൂരം സ്വീകരിച്ചത് വിശ്വാസ സംരക്ഷണത്തിന്‍റെ പേരില്‍; കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ എന്‍.എസ്.എസ്
എല്‍.ഡി.എഫ് സര്‍ക്കാര്‍ ഈശ്വരവിശ്വാസം ഇല്ലാതാക്കാന്‍ നിലകൊണ്ടുവെന്നും എന്‍.എസ്.എസ്
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വിമര്‍ശനവുമായി വീണ്ടും എന്‍.എസ്.എസ്. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ല. ഇതാണ് സമദൂരം മാറ്റി ശരിദൂരം സ്വീകരിക്കാന്‍ കാരണം. നവോത്ഥാനത്തിന്റെ പേരില്‍ ജാതിമത ചിന്തകള്‍ ഉയര്‍ത്തി. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഈശ്വരവിശ്വാസം ഇല്ലാതാക്കാന്‍ നിലകൊണ്ടുവെന്നും എന്‍.എസ്.എസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
എന്‍.എസ്.എസിന്റെ ശരിദൂര സിദ്ധാന്തത്തിൽ എല്‍.ഡി.എഫിന് ബേജാറില്ലെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. 'എൻ.എസ്.എസ് നിലപാട് ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കരുതെന്നും ഞങ്ങളുടെ നിലപാട് അവരുടെ മേലും അടിച്ചേൽപ്പിക്കില്ലെന്നും' കോടിയേരി പറഞ്ഞു. വട്ടിയൂർക്കാവ് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ എൻ.എസ്.എസ് പരസ്യമായ പ്രചാരണത്തിനിറങ്ങുമ്പോഴും അതിര് കടന്ന് ആക്രമിക്കേണ്ടെന്ന നിലപാടിലാണ് സി.പി.എം എന്നാണ് സംസ്ഥാന സെക്രട്ടറിയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.
ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണക്കുമെന്ന് എന്‍.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് പറഞ്ഞത് അദ്ദേഹത്തിന്റെ രാഷ്ടീയ നിലപാടാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അതിനെ ആ നിലയിൽ കണ്ടാൽ മതി. ഈ നിലപാട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്തിനെ ബാധിക്കില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
Adjust Story Font
16