പൌരത്വ നിയമത്തിനെതിരായ സമരം; മുഖ്യമന്ത്രി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് രമേശ് ചെന്നിത്തല
കെപിസിസി പ്രസിഡന്റിനെ മുഖ്യമന്ത്രി ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് ദൗർഭാഗ്യകരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു
പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തില്‍ എല്‍ഡിഎഫുമായി ഇനി യോജിച്ച സമരത്തിനില്ലെന്ന് കോണ്‍ഗ്രസ്. കെപിസിസി പ്രസിഡന്റിനെ ഒറ്റപ്പെടുത്തി അക്രമിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും വിമർശിച്ചു. കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് സമരം ചെയ്യുന്നതിനെ തുടക്കത്തിലെ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എതിർത്തിരുന്നു. വിഷയത്തിൽ പാർട്ടിയിൽ പ്രതിസന്ധി തുടരവെയാണ് നേതൃത്വം ഒരുമിച്ചെത്തി തീരുമാനം വിശദീകരിച്ചത്. യുഡിഎഫ് ധാരണയുടെയും ഹൈകമാൻഡ് നിലപാടിന്റെയും അടിസ്ഥാനത്തിലാണ് നീക്കം. കേരളം ഒറ്റക്കെട്ടെന്ന സന്ദേശം നൽകാനായിരുന്നു ഒരുമിച്ചുള്ള പ്രക്ഷോഭം. എന്നാൽ പിന്നീട് ക്രെഡിറ്റ് ഏറ്റെടുക്കാൻ സിപിഎമ്മും മുഖ്യമന്ത്രിയും ശ്രമിച്ചെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.
സർക്കാരിനെ എപ്പോഴും പിന്തുണക്കാന്‍ ആകില്ലെന്നും തെരഞ്ഞെടുപ്പുകൾ അടുത്തു വരുന്നതിനാൽ ഒറ്റക്ക് നീങ്ങേണ്ടി വരുമെന്നും ശശി തരൂർ പറഞ്ഞു. ഇതിനിടെ ആര്‍ എസ് എസിന് ഒറ്റുകൊടുക്കുന്നവരാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെന്ന് പേരെടുത്ത് പറയാതെ മുല്ലപ്പള്ളിയെ സമസ്ത മുഖപത്രമായ സുപ്രഭാതം വിമര്‍ശിച്ചു.
Adjust Story Font
16