ഒറ്റ പദവി മാനദണ്ഡം തള്ളി: കെ.പി.സി.സി ഭാരവാഹികളുടെ എണ്ണം വീണ്ടും 100 ന് അടുത്തേക്ക്
കെ.പി.സി.സി ഭാരവാഹികളുടെ ബാഹുല്യം കുറക്കാൻ ദീർഘമായ ചർച്ച നടത്തിയിട്ടും ഫലം കണ്ടിട്ടില്ല.
പതിവ് പോലെ കെ.പി.സി.സിക്ക് ഇത്തവണയും ജംബോ ഭാരവാഹിപ്പട്ടിക. ഒറ്റ പദവി മാനദണ്ഡം തള്ളിയതോടെ ഭാരവാഹികളുടെ എണ്ണം 100 ന് അടുത്തെത്തി. നാലോ അഞ്ചോ വർക്കിംഗ് പ്രസിഡന്റുമാരും 10 വരെ വൈസ് പ്രസിഡന്റുമാരും ഉണ്ടായേക്കും.
കെ.പി.സി.സി ഭാരവാഹികളുടെ ബാഹുല്യം കുറക്കാൻ ദീർഘമായ ചർച്ച നടത്തിയിട്ടും ഫലം കണ്ടിട്ടില്ല. ഇത്തവണയും നൂറോളം ഭാരവാഹികൾ അടങ്ങിയ പട്ടികയാണ് തയ്യാറാകുന്നത്. ഒറ്റ പദവി മാനദണ്ഡം അപ്രായോഗികമാണെന്ന സംസ്ഥാന- ഗ്രൂപ്പ് നേതാക്കളുടെ സമ്മർദ്ദത്തിന് ഹൈക്കമാന്റ് വഴങ്ങിയതോടെ പട്ടിക നീണ്ടുപോയിരിക്കുകയാണ്.
കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ എന്നിവർക്ക് പുറമെ വി ഡി സതീശനും പി.സി വിഷ്ണുനാഥും വർക്കിങ് പ്രസിഡന്റുമാരാകും. കെ.വി തോമസും വർക്കിങ് പ്രസിഡന്റായേക്കും. നിലവിലെ 4 വൈസ് പ്രസിസൻറുമാർക്കൊപ്പം അടൂർ പ്രകാശ്, വി.എസ് ശിവകുമാർ, എ.പി അനിൽകുമാർ അടക്കം 6 പേർ കൂടി എത്താനാണ് സാധ്യത. 30 ജനറൽ സെക്രട്ടറിമാരും 50 സെക്രട്ടറിമാരും പട്ടികയിൽ ഇടം പിടിച്ചേക്കും.
ചർച്ചകൾ പൂർത്തിയായതായും ഉടൻ പട്ടിക പ്രസിദ്ധീകരിക്കുമെന്നു മാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. നിലവിലെ പട്ടികയിൽ കടുത്ത അതൃപ്തി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഉണ്ട്. പട്ടികയുടെ ബാഹുല്യം കുറക്കണം, ഒറ്റ പദവി എന്നീ മാനദണ്ഡങ്ങൾ പാലിക്കണമെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപ്പാട്. മുല്ലപ്പള്ളി രാമന്ദ്രൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ മുകൾ വാസ്നിക്കുമായും കെ.സി വേണുഗോപാലും ആയും അവസാനവട്ട ചർച്ച നടത്തി. രണ്ട് ദിവസത്തിനകം പട്ടിക പ്രഖ്യാപിച്ചേക്കും.
Adjust Story Font
16